പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് സമാപനം. ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്ന് നിർമാല്യത്തിന് ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്‌ഠരര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.
തുടർന്ന്, തിരുവാഭരണ വാഹകസംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പതിനെട്ടാംപടി ഇറങ്ങി. തുടർന്ന് രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജവർമ സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. ശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പവിഗ്രത്തിൽ ജപമാലയും യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകൾ അണച്ച് മേൽശാന്തി ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ചു.
തിരുവാഭരണ ഘോഷയാത്ര 23ന് പന്തളത്ത് മടങ്ങി എത്തും. അഭൂതപൂർവമായ ഭക്‌തജന തിരക്കായിരുന്നു ഇത്തവണ. 53 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. നാണയങ്ങൾ ഉൾപ്പടെ കാണിക്ക പൂർണമായും എണ്ണിത്തീർന്നു. കാണിക്ക ഇനത്തിൽ മാത്രം 17 കോടി രൂപയാണ് കൂടുതൽ ലഭിച്ചത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്