തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് മുൻ ഓഫീസ് സെക്രട്ടറി സതീശൻ തിരൂരിന്റെ വെളിപ്പെടുത്തൽ. ഇതിന് താൻ സാക്ഷിയാണെന്നും സതീശൻ പറഞ്ഞു.
ചാക്കിലാണ് കുഴൽപ്പണം എത്തിച്ചത്. പണമെത്തിച്ച ധർമരാജന് തൃശൂരിൽ മുറിയെടുത്ത് നൽകിയത് താനാണ്. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണമാണെന്ന് അറിഞ്ഞത് പിന്നീടാണ്. ആ പണം കൊടകരയിലേക്ക് കൊണ്ടുപോയെന്നും സതീശൻ തിരൂർ പറഞ്ഞു. കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021ൽ ബിജെപിയുടെ തൃശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു സതീശൻ.
എന്നാൽ, കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കർണാടകയിൽ നിന്ന് കേരളത്തിൽ എത്തിച്ച പണമായിരുന്നു മോഷണം പോയതെന്നായിരുന്നു ആരോപണം.
ഏപ്രിൽ മൂന്നിനായിരുന്നു സംഭവം. തൃശൂരിൽ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയിൽ വെച്ച് വ്യാജ അപകടം സൃഷ്‌ടിച്ച് കവർച്ച നടത്തുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവർന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. സംഭവത്തിൽ ദുരൂഹത തോന്നിയതിനാൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിൽ 23 പേരെ അറസ്‌റ്റ് ചെയ്‌തു. പോലീസ് അന്വേഷണത്തിൽ ഇതുവരെ ഒരുകോടി 47 ലക്ഷം രൂപ മാത്രമാണ് കണ്ടെത്താനായത്.
തിരഞ്ഞെടുപ്പിനായി കർണാടകയിൽ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയ്‌ക്ക് നൽകാനാണ് പണം കൊണ്ടുപോയതെന്ന് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉൾപ്പടെ 19 നേതാക്കൾ സാക്ഷികളാണ്. പണം കൊണ്ടുവന്ന കാറിന്റെ ഡ്രൈവർ ഷംജീറാണ് ഒന്നാം സാക്ഷി. പരാതിക്കാരൻ ധർമരാജൻ രണ്ടാം സാക്ഷിയുമാണ്.
Most Read| ഇന്ത്യ-ചൈന അതിർത്തിയിൽ പട്രോളിങ് തുടങ്ങി; താൽക്കാലിക നിർമാണങ്ങൾ പൊളിച്ചുമാറ്റി







































