റിയാദ്: സൗദി അറേബ്യയിൽ വ്യാപകമായി സിനിമാ തിയേറ്ററുകൾ നിർമിക്കുന്നു. 2022 അവസാനത്തോടെ രാജ്യത്തെ പത്ത് നഗരങ്ങളിൽ കൂടി തിയേറ്ററുകൾ നിർമിക്കും. രാജ്യത്ത് നിലവിൽ ആറ് നഗരങ്ങളിലാണ് സിനിമാ തിയേറ്ററുകളുള്ളത്.
ലോകത്തെ പ്രമുഖ ഫിലിം എക്‌സിബിറ്റേഴ്‌സ് കമ്പനിയായ വോക്‌സ് സിനിമാസിന് നിലവിൽ സൗദിയിൽ 15 തിയേറ്ററുകളിലായി ആകെ 154 സ്‌ക്രീനുകളുണ്ട്. അടുത്ത അഞ്ച് വർഷത്തിനകം തിയേറ്ററുകളുടെ എണ്ണം മൂന്നിരട്ടിയാക്കി വർദ്ധിപ്പിക്കും.
സൗദി വിപണിയിൽ രണ്ടായിരത്തോളം സിനിമാ ശാലകൾക്ക് സാധ്യതയുള്ളതായി പഠനങ്ങളില്‍ വ്യക്‌തമായിട്ടുണ്ട്. സൗദി അറേബ്യയിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍ പത്ത് ശതമാനം അറബി സിനിമകളാണ്. ഇത് ബോക്‌സ് ഓഫിസിന്റെ 25 ശതമാനത്തിലധികം വരും.
2018ലാണ് സൗദി അറേബ്യയിൽ സിനിമാ പ്രദർശനത്തിന് അനുമതി നൽകിയത്. 1980ന്റെ തുടക്കത്തിൽ സൗദിയിൽ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. 35 വർഷത്തിന് ശേഷം 2018 ഏപ്രിൽ മാസത്തിൽ ഹോളിവുഡ് ചിത്രമായ ‘ബ്ളാക് പാന്തർ’ പ്രദർശിപ്പിച്ച് കൊണ്ടാണ് രാജ്യത്ത് സിനിമാ വിപ്ളവത്തിന് തുടക്കമിട്ടത്.
Kerala News: പണിമുടക്ക് നേരിടാന്‍ കെഎസ്ആര്‍ടിസിയില്‍ ഡയസ്‍നോണ്‍ പ്രഖ്യാപിച്ച് സർക്കാർ






































