കോഴിക്കോട്: സംസ്‌ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുന്നു. കോഴിക്കോടും ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷമാണ്. കടലേറ്റം രൂക്ഷമായ ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു.
കോഴിക്കോട് കൊയിലാണ്ടി, കാപ്പാട്, തോപ്പയിൽ ഭാഗങ്ങളിൽ കടൽക്ഷോഭം ശക്‌തമാണ്. തോപ്പയിൽ, കൊയിലാണ്ടി, ഗോതീശ്വരം ഭാഗങ്ങളിലാണ് കടലാക്രമണം ഏറ്റവും ശക്‌തമായത്. കൊയിലാണ്ടി ഏഴു കുടിക്കൽ ബീച്ചിൽ 45 കിലോമീറ്ററോളം നീളത്തിൽ റോഡ് കടൽക്ഷോഭത്തിൽ തകർന്നിട്ടുണ്ട്. തോപ്പയിൽ ഭാഗത്ത് പത്ത് വീടുകളിൽ വെള്ളം കയറി. നാട്ടുകാരുടെ ഓർമ്മയിൽ ഇതാദ്യമായാണ് പ്രദേശത്ത് കടൽ ക്ഷോഭത്തെ തുടർന്ന് വീടുകളില്‍ വെള്ളം കയറുന്നത്.
നിനച്ചിരിക്കാതെ വെള്ളം അടിച്ചു കയറിയതോടെ പലരും വീടുകൾക്കുള്ളിൽ കുടുങ്ങി. നാട്ടുകാർ ചേർന്നാണ് വീടുകൾക്കുള്ളിൽ പെട്ടുപോയവരെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാർപ്പിച്ചത്. കൂടുതൽ വീടുകളുടെ മുറ്റത്തേക്ക് വെള്ളം കയറിയതോടെ തോപ്പയിൽ എൽപി സ്‌കൂൾ, മദ്രസഹാൾ എന്നിവിടങ്ങളിലേക്ക് ആളുകളെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കി.
കോവിഡ് പരിശോധനക്ക് ശേഷമായിരുന്നു ആളുകളെ മാറ്റി താമസിപ്പിച്ചത്. പരിശോധനയിൽ കോവിഡ് പോസറ്റീവായ 31 പേരെ എഫ്എൽടിസിയിലേക്കും മാറ്റി. കടലാക്രമണത്തെക്കുറിച്ച് റിപ്പോർട് സമർപ്പിക്കാൻ ജില്ലാ കളക്‌ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആലപ്പുഴയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉൾപ്പെടെയുളള പ്രദേശങ്ങളിൽ കടലിനോട് ചേർന്ന വീടുകളിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം വെളളം കയറിയിരുന്നു. തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. പ്രദേശവാസികളെ ക്യാംപുകളിലേക്ക് മാറ്റി.
മഴയും കടലേറ്റവും തുടർന്നാൽ സംസ്‌ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ ഉൾപ്പെടെ തുറക്കേണ്ടി വരും. കടല്‍ക്ഷോഭത്തിന്റെ പശ്‌ചാത്തലത്തില്‍ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; പോരായ്‌മകൾ വിലയിരുത്താൻ ഇലക്ഷൻ കമ്മീഷൻ