ന്യൂഡെൽഹി: രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയസഭാ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ പോരായ്‌മകളെ കുറിച്ച് പഠിക്കാൻ ഇലക്ഷൻ കമ്മീഷൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോരായ്‌മകൾ വിലയിരുത്തുന്നതിനും, പുനക്രമീകരണത്തിനും കമ്മീഷൻ കോർ കമ്മിറ്റിക്ക് രൂപം നൽകി.
സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലാണ് കമ്മിറ്റിയുടെ പ്രവർത്തനം. അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഓഫീസർമാരും കമ്മിറ്റിയിൽ അംഗമായിരിക്കും. കേരളം, പശ്‌ചിമ ബംഗാൾ, അസം, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും വസ്‌തുതകൾ കമ്മിറ്റി പരിശോധിക്കും.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടാത്തതും അതിൽ ഉണ്ടായിട്ടുള്ള വീഴ്‌ചകളും, സ്‌ഥാനാർഥികളുടെയും രാഷ്‌ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ചും കമ്മിറ്റി വിശദമായി പഠിക്കും. വോട്ടർഴ്സ് പട്ടികയിൽ പേര് ചേർക്കാത്തത്, പട്ടികയിലെ ആവർത്തനം തുടങ്ങിയ കാര്യങ്ങളും പഠന വിധേയമാക്കും. ആവശ്യമെങ്കിൽ നിയമ നിർമാണവും നടപ്പിലാക്കും.
സംസ്‌ഥാന അടിസ്‌ഥാനത്തിലും ജില്ലാ അടിസ്‌ഥാനത്തിലും ആയിരിക്കും വിവരങ്ങൾ ശേഖരിക്കുക. അതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, വിവിധ നോഡൽ ഓഫീസർമാർ തുടങ്ങിയവരുടെ സഹായവും തേടുന്നതാണ്.
Read Also: കാണാനില്ല; പേര്- ഇന്ത്യൻ സർക്കാർ, വയസ്- 7 വർഷങ്ങൾ; വൈറലായി ഔട്ട്ലുക്കിന്റെ കവർപേജ്