ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള ദൗത്യം വ്യാഴാഴ്‌ച പുനരാരംഭിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ ബുധനാഴ്‌ചയോടെ ഗംഗാവലി പുഴയിലെത്തിക്കും.
ശക്‌തമായ ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രഡ്‌ജറാണ് ഗോവയിൽ നിന്ന് എത്തിക്കുന്നത്. 15 അടി താഴ്‌ച വരെ മണ്ണിളക്കാൻ ഈ ഡ്രഡ്‌ജറിന് സാധിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജറിന്റെ സഹായത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.
ഗോവയിൽ നിന്ന് ഡ്രഡ്‌ജർ കൊണ്ടുവരാനുള്ള ചിലവ് പൂർണമായും കർണാടക സർക്കാറാണ് വഹിക്കുന്നത്. ഡ്രഡ്‌ജർ കൊണ്ടുവരാൻ ഒരുകോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ തുടർന്നാണ് ഗംഗാവലി പുഴയിലെ തിരച്ചിൽ നിർത്തിവെച്ചത്. അടിയൊഴുക്ക് ശക്‌തമായതിനാൽ ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നായിരുന്നു തിരച്ചിലിന് തടസം നിൽക്കുന്ന ഘടകം.
ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്