മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശി മുഹമ്മദ് ഫായിസിനെതിരെ ഭാര്യയാണ് പരാതി നൽകിയത്. മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ഉപദ്രവിച്ചിരുന്നെന്നാണ് യുവതി പരാതിയിൽ പറയുന്നത്. മേയ് 22നാണ് യുവതി മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകിയത്.
വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചും ക്രൂരമായി മർദ്ദിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു. കുനിച്ച് നിർത്തി മർദ്ദിച്ചതിനെ തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റു. അടിവയറ്റിലും മർദ്ദനമേറ്റിട്ടുണ്ട്. ആക്രമണത്തിൽ ചെവിക്ക് പരിക്കേറ്റതിനെ തുടർന്ന് കേൾവി ശക്തിയും തകരാറിലായെന്നും പരാതിയിൽ പറയുന്നു.
പരിക്കേറ്റപ്പോൾ ഭർതൃവീട്ടുകാർ നാലുതവണ ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസ നൽകി. മർദ്ദനവിവരം പുറത്ത് പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഫായിസ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. മേയ് രണ്ടിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ദിവസങ്ങൾക്ക് ശേഷം യുവതി ഫോണിൽ വിളിച്ച് കരഞ്ഞതോടെ സംശയം തോന്നിയ കുടുംബാംഗങ്ങൾ വേങ്ങരയിലെ ഭർതൃവീട്ടിൽ എത്തിയപ്പോഴാണ് മകൾ ക്രൂര മർദ്ദനത്തിനിരയായതായി കണ്ടത്.
യുവതിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. സൗന്ദര്യത്തിന്റെ പേരിൽ ഭാര്യയെ സംശയിച്ച ഫായിസ്, സുഹൃത്തുക്കളുടെ പേര് പറഞ്ഞും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുമാണ് യുവതിയെ മർദ്ദിച്ചത്. അതേസമയം, സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. പ്രതി വിദേശത്തേക്ക് കടന്നുവെന്നും ഇവർ പറയുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി