തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ ചോദ്യം ചെയ്‌ത് എസ്ഐടി. ചോദിച്ചതിനെല്ലാം കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം ഉൾപ്പടെ അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞുവെന്നും അടൂർ പ്രകാശ് വ്യക്‌തമാക്കി.
ഞാൻ പറഞ്ഞതെല്ലാം എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ചൊന്നും ചോദിച്ചില്ല. പോറ്റിയുമായി ഒരുമിച്ച് ഇരുത്തിയല്ല മൊഴി എടുത്തത്. ഇന്ന് ഒരു പോറ്റിയെയും കണ്ടില്ല. ഇന്നലെ രാത്രിയാണ് എസ്ഐടിയുടെ എസ്‌പി വിളിച്ചത്. കണ്ടാൽ കൊള്ളാമെന്ന് പറഞ്ഞു. അങ്ങനെയാണ് എസ്ഐടിയുടെ ഓഫീസിൽ പോയത്.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ സോണിയാ ഗാന്ധിയുമായി ബന്ധപ്പെടുത്തിയത് ഞാനല്ല. ചോദ്യം ചെയ്യലിന് ശേഷം പുറകിൽ കൂടി മടങ്ങാമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. എന്നെ വിളിപ്പിച്ചത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്. ഫോട്ടോ വെച്ചുള്ള ചോദ്യം ചെയ്യലാണെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം.
തന്റെ അറസ്‌റ്റ് ആഗ്രഹിച്ചിരുന്ന ചിലരുണ്ട്. അവർ നിരാശരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കടകംപള്ളി സുരേന്ദ്രൻ, രാജു എബ്രഹാം എന്നിവരെ ചോദ്യം ചെയ്യണം. ഇനി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല. വിളിച്ചാലും പോലും. ഒളിച്ചു പോകില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. കേസിൽ, ഒരു കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യുന്നത് ആദ്യമായാണ്.
ഇന്ന് രാവിലെയാണ് എസ്. ശശിധരന്റെ നേതൃത്വത്തിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്‌തത്. ക്രൈം ബ്രാഞ്ച് ആസ്‌ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറോളം നീണ്ടു. ഡെൽഹിയിൽ സോണിയാ ഗാന്ധിയുമായി ഉണ്ണിക്കൃഷ്‌ണൻ പോറ്റി കൂടിക്കാഴ്‌ച നടത്തിയപ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. അടൂർ പ്രകാശുമായി പോറ്റിക്ക് അടുപ്പമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ, പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു അടൂർ പ്രകാശിന്റെ വിശദീകരണം. നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തിരുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ കാർസർഗോട്ടെ ഉൽഘാടന വേദിയിൽ അടൂർ പ്രകാശ് പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് എസ്ഐടിക്ക് മുന്നിലെത്തിയത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല





































