ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിലെ പ്രധാന പ്രതി പ്രകാശ് മധുകറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുപി പോലീസ്. പ്രകാശ് മധുകറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഗുരു ഭോലെ ബാബയുടെ മുഖ്യ അനുയായിയാണ് മധുകർ. സർക്കാർ ഉദ്യോഗസ്‌ഥനായ ഇയാളാണ് സത്‌സംഗിന്റെ മുഖ്യസംഘാടകൻ. കുടുംബത്തോടൊപ്പം ഒളിവിലാണ് ഇയാൾ. മധുകർ ഉൾപ്പടെ 78 പേരാണ് പരിപാടിയുടെ സംഘാടക സമിതിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആൾദൈവം നാരായൺ സകർ ഹരി ഭോലെ ബാബയുടെ ആശ്രമത്തിൽ പോലീസിന്റെ പ്രത്യേക സംഘം തിരച്ചിൽ നടത്തിയിരുന്നു.
എന്നാൽ, ആശ്രമത്തിനുള്ളിൽ ഇയാളെ കണ്ടില്ലെന്ന് പോലീസ് പറഞ്ഞു. ബാബയുമായി ബന്ധപ്പെട്ട ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ആശ്രമത്തിന്റെ ലിങ്ക് റോഡിൽ പോലീസ് സംഘം കാവൽ നിൽക്കുകയാണ്. നിലവിൽ രണ്ടു സ്‌ത്രീകളടക്കം ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പ്രാർഥനാ ചടങ്ങിന്റെ സംഘാടകരും അറസ്‌റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്.
ഭോലെ ബാബയുടെ ക്രിമിനൽ ചരിത്രത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ആവശ്യമുണ്ടായാൽ ഇയാളെ ചോദ്യം ചെയ്യുമെന്നും അലിഗഡ് റേഞ്ച് ഐജി ശലഭ് മാഥുർ പറഞ്ഞു. അതേസമയം, ഭോലെ ബാബയുടെ പേര് ഇതുവരെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെയാണ് സംഭവത്തിൽ സംസ്‌ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. മൂന്നംഗ ജുഡീഷ്യൽ അന്വേഷണ സംഘത്തെ റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജി ബ്രിജേഷ് കുമാർ ശ്രീവാസ്‌തവ നയിക്കും.
Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ