പാലക്കാട്: രാജ്യത്ത് ഭരണഘടന മുന്നോട്ട് വയ്‌ക്കുന്ന മൂല്യങ്ങൾ ചിലർ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതനിരപേക്ഷതയും തകർക്കാനാണ് ശ്രമം. കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനം തകർക്കാൻ ശ്രമിക്കുന്നു. മുസ്‌ലിം വിവാഹമോചനം ക്രിമിനൽക്കുറ്റമാക്കി.
വർഗീയ ധ്രുവീകരണത്തിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതാടിസ്‌ഥാനത്തിൽ പൗരത്വ ഭേദഗതി കൊണ്ടുവരുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമം തുടരുകയാണ്. ക്രിസ്‌ത്യാനികൾക്ക് എതിരെയും അതിക്രമം നടക്കുന്നു. കേരളത്തിൽ വലിയ ക്രിസ്‌ത്യൻ സ്‌നേഹവുമായി ചുറ്റിത്തിരിയുന്ന സംഘപരിവാർ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ക്രിസ്‌ത്യാനികളെ ആക്രമിക്കുകയാണ്.
കേന്ദ്ര സർക്കാർ ഭരണഘടനാ സ്‌ഥാപനങ്ങളെ വർഗീയവൽക്കരിക്കുകയാണ്. പൊതുമേഖലാ സ്‌ഥാപനങ്ങളെ തകർത്ത് കോർപറേറ്റുകളെ സഹായിക്കുന്നു. കോർപറേറ്റ് അജണ്ടയാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കോർപറേറ്റുകൾക്ക് രാജ്യത്തെ പണയം വെക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. ഇടതുപക്ഷത്തിന് വ്യക്‌തമായ ബദൽ നയങ്ങളുണ്ട്. കോൺഗ്രസിന് ബിജെപിയുടെ അതേ നയമാണുള്ളത്. വർഗീയ പ്രീണന നയമാണ് കോൺഗ്രസിന്റേത്. ബിജെപിക്ക് ബദലാവാൻ കോൺഗ്രസിനാവില്ല. ബിജെപിയുടെ ബി ടീമാണവർ.
കേരളത്തിൽ യുഡിഎഫ്-ബിജെപി-ജമാഅത്തെ ഇസ്‌ലാമി സഖ്യം സർക്കാരിനെതിരെ നിൽക്കുകയാണ്. വികസന പ്രവർത്തനം വേണ്ടെന്ന നിലപാടാണ് ഇവർക്ക്. കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് ബിജെപി കെ-റെയിലിന് എതിരായ നീക്കം നടത്താമോയെന്ന് പരിശോധിക്കുകയാണ്. പ്രധാന പദ്ധതികളെ തടസപ്പെടുത്താനാണ് നീക്കം. രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ കേരളത്തിന്റെ വികസന പദ്ധതികൾ തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read Also: കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ ഇന്ന് റിപ്പോർട് നൽകും







































