കണ്ണൂർ: തളിപ്പറമ്പിൽ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയായ 54 വയസുകാരന് 52 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ബദ്രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ പുരയിൽ ടിഎംപി ഇബ്രാഹിമിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയുമാണ് വിധി. ജഡ്ജി ആർ രാജേഷാണ് ഉത്തരവിട്ടത്. 2020 സെപ്തംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെയും ബന്ധുവിന്റെയും കാൽവേദന ചികിൽസിക്കാൻ ആണ് പ്രതി കുട്ടിയുടെ വീട്ടിലെത്തിയത്. ഇവരുടെ ശരീരത്തിൽ ജിന്ന് ബാധ ഉണ്ടെന്നും അത് ഒഴിപ്പിച്ചാലേ കാലിന്റെ വേദന മാറുകയുള്ളൂവെന്നും പറഞ്ഞു പെൺകുട്ടിയെ വീടിന്റെ മുകളിലെ മുറിയിൽ കൊണ്ടുപോയി.
മുറി അടച്ച ശേഷം ഒരു കുപ്പിയിൽ വെള്ളം നൽകുകയും അത് കുടിച്ച കുട്ടി അബോധാവസ്ഥയിൽ ആവുകയും ചെയ്തതോടെ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 77,000 രൂപയും പ്രതി പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് വാങ്ങിയിരുന്നു.
Most Read| ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഒക്ടോബർ അഞ്ചിന്







































