സോൾ: പട്ടാളനിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡണ്ടിനെതിരെ വോട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച നടന്ന ഇംപീച്ച്മെന്റ് ശ്രമത്തെ യൂൻ സുക് യോൽ അതിജീവിച്ചിരുന്നു. അന്ന് ഭരണകക്ഷി അംഗങ്ങൾ സഭാ നടപടികൾ ബഹിഷ്ക്കരിച്ചിരുന്നു. പ്രസിഡണ്ടിനെതിരെ തെരുവുകളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇംപീച്ച്മെന്റ്. ഡിസംബർ മൂന്നിനാണ് യൂൻ സുക് യോൽ പട്ടാളനിയമം പ്രഖ്യാപിച്ചത്. ആറുമണിക്കൂറിനകം പിൻവലിച്ചിരുന്നു.
പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുന്നതായും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതായും ആരോപിച്ചാണ് യൂൻ സുക് പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നത്.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റിൽ, യൂനും പ്രതിപക്ഷ അംഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സ്ഥിതിഗതികൾ വഷളാക്കി. അടുത്ത വർഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവർ പാർട്ടിയും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണ് യൂൻ അടിയന്തിര പട്ടാളനിയമം പ്രഖ്യാപിച്ചത്.
ഇംപീച്ച് ചെയ്തതോടെ പ്രസിഡണ്ടിന്റെ അധികാരങ്ങൾ റദ്ദാക്കപ്പെട്ടു. ഇംപീച്ച്മെന്റിനെതിരെ ഭരണഘടനാ കോടതിയെ സമീപിക്കാം. ഒമ്പത് അംഗങ്ങളുള്ള കോടതിയിൽ ഏഴ് അംഗങ്ങൾ തീരുമാനം ശരിവെച്ചാൽ പ്രസിഡണ്ട് പുറത്താകും. മറിച്ചാണെങ്കിൽ അധികാരം നിലനിർത്താം.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!