മൈസൂരു: ശ്രീനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവിക ഇല്ലെന്നും ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഉയരത്തിൽ നിന്ന് വീണപ്പോഴാണ് തലയുടെ വലതുഭാഗത്ത് ഗുരുതരമായി പരിക്കേറ്റത്. വീഴ്‌ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം പരിക്കുണ്ട്. പലയിടത്തും അസ്‌ഥികൾ പൊട്ടിയ നിലയിലാണ്. മുകളിൽ നിന്ന് താഴേക്ക് വീഴുന്ന സമയത്ത് പാറകളിലും മരങ്ങളിലും ചെടികളിലും തട്ടിയാണ് ശരീരത്തിൽ പലയിടത്തും മുറിവുകൾ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതൊരു സാധാരണ രീതിയിലുള്ള അപകടകടമാണെന്ന് റിപ്പോർട് സ്‌ഥിരീകരിക്കുന്നു. കഴിഞ്ഞദിവസം മാണിക്യധാര വെള്ളച്ചാട്ടത്തിന് താഴെ 1500 അടി താഴ്‌ചയിൽ മരത്തിൽ കാല് കുടുങ്ങിയ നിലയിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്.
വളരെ ചെങ്കുത്തായതും ദുർഘടവുമായ ഭൂപ്രകൃതിയായതിനാൽ ആദ്യഘട്ടത്തിൽ മൃതദേഹം കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു. മരണത്തിൽ നേരത്തെ ചില ദുരൂഹതകൾ കുടുംബം ആരോപിച്ചിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തിലും ശാസ്‌ത്രീയ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും ഇത് സ്വാഭാവിക അപകട മരണമാണെന്ന സ്‌ഥിരീകരണമാണ് നൽകുന്നത്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രമേഷിന്റെയും രോഹിണിയുടെയും മകളാണ് പത്താം ക്ളാസുകാരിയായ ശ്രീനന്ദ. കുടുംബാംഗങ്ങൾ ഉൾപ്പടെ 40 പേരടങ്ങുന്ന സംഘത്തിനൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു ശ്രീനന്ദ. ചൊവ്വാഴ്‌ച വൈകീട്ട് 5.30നാണ് ശ്രീനന്ദയെ കാണാതായത്.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് മാണിക്കാധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് 1500 അടിയോളം താഴ്‌ചയിൽ നിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ശ്രീനന്ദയുടെ മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ച ശേഷം, ഉച്ചയ്‌ക്ക് 12 മണിയോടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്‌മശാനത്തിൽ സംസ്‌കരിക്കും.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ



































