കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്‌ണന്റെ (35) മൃതദേഹം കണ്ടെത്തി. കപ്പൽ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്.
ഏഴുവർഷമായി കപ്പലിൽ ജോലി ചെയ്യുന്ന ശ്രീരാഗ് മൂന്നുവർഷം മുമ്പാണ് മൊസാംബിക്കിൽ ജോലിക്ക് എത്തുന്നത്. ആറുമാസം മുൻപ് രണ്ടാമത്തെ കുഞ്ഞിനെ ആദ്യമായി കാണാൻ നാട്ടിലെത്തിയ ശ്രീരാഗ് ഈമാസം ആറിനാണ് തിരിച്ചുപോയത്. ശ്രീരാഗിന്റെ തിരിച്ചുവരവിനായി മാതാപിതാക്കളും ഭാര്യയും മക്കളും പ്രാർഥനയോടെ കഴിയുകയായിരുന്നു.
അവസാനമായി 14ന് രാത്രി വീട്ടിലേക്ക് ഫോൺ വിളിച്ച് എല്ലാവരുമായി ശ്രീരാഗ് സംസാരിച്ചിരുന്നു. പിറ്റേദിവസം പുലർച്ചെയാണ് അപകടം. ഇലക്‌ട്രിക്കൽ എൻജിനിയറായ ശ്രീരാഗ് കപ്പലിലെ ഇലക്‌ട്രോ ടെക്‌നിക്കൽ ഓഫീസറായിരുന്നു. പിപി രാധാകൃഷ്‍ണൻ- ഷീല ദമ്പതികളുടെ മകനാണ് ശ്രീരാഗ്. ഭാര്യ: ജിത്തു. മക്കൾ: അതിഥി, അനശ്വര.
വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു മൊസാംബിക്കിൽ കപ്പൽ അപകടത്തിൽപ്പെട്ടത്. തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്‌റ്റ് എന്ന എണ്ണ ടാങ്കറിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലെ ജോലിക്കാരും കപ്പലിൽ ജോലിക്ക് കയറേണ്ടവരും ഉൾപ്പടെ 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽ നിന്ന് 13 പേരെ രക്ഷപ്പെടുത്തിയിരുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!






































