പാലക്കാട്: ചിക്കമംഗളൂരിൽ മരിച്ച ശ്രീനന്ദയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ചു. സംസ്‌കാരം ഉച്ചയ്‌ക്ക് ഐവർമഠം ശ്‌മശാനത്തിൽ നടക്കും. ശ്രീനന്ദയെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് വീട്ടിലേക്കെത്തുന്നത്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രമേഷിന്റെയും രോഹിണിയുടെയും മകളാണ് പത്താം ക്ളാസുകാരിയായ ശ്രീനന്ദ. കുടുംബാംഗങ്ങൾ ഉൾപ്പടെ 40 പേരടങ്ങുന്ന സംഘത്തിനൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു ശ്രീനന്ദ. ചൊവ്വാഴ്‌ച വൈകീട്ട് 5.30നാണ് ശ്രീനന്ദയെ കാണാതായത്.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ ഉച്ചയോടെ മാണിക്കാധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് 1500 അടിയോളം താഴ്‌ചയിൽ നിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. വ്യൂ പോയിന്റിന് 20 മീറ്റർ അടുത്തുള്ള സ്‌ഥലത്ത് നിന്ന് വീണതാണെന്ന് സംശയിക്കുന്നതായും മറ്റു സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും എസ്‌പി ജിതേന്ദ്ര കുമാർ ദയാമ പറഞ്ഞു.
അതിനിടെ, ചരിവുള്ള പ്രദേശത്ത് സുരക്ഷയ്‌ക്കായി വെച്ചിരുന്ന ബാരിക്കേഡിന് അപ്പുറത്തേക്ക് ഇറങ്ങിയ ശ്രീനന്ദയെ ശാസിച്ചിരുന്നതായി ബന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവിക ഇല്ലെന്നും ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഉയരത്തിൽ നിന്ന് വീണപ്പോഴാണ് തലയുടെ വലതുഭാഗത്ത് ഗുരുതരമായി പരിക്കേറ്റത്. വീഴ്‌ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം പരിക്കുണ്ട്. പലയിടത്തും അസ്‌ഥികൾ പൊട്ടിയ നിലയിലാണ്. മുകളിൽ നിന്ന് താഴേക്ക് വീഴുന്ന പാറകളിലും മരങ്ങളിലും ചെടികളിലും തട്ടിയാണ് ശരീരത്തിൽ പലയിടത്തും മുറിവുകൾ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതൊരു സാധാരണ രീതിയിലുള്ള അപകടമാണെന്ന് റിപ്പോർട് സ്‌ഥിരീകരിക്കുന്നു.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം







































