ന്യൂഡെൽഹി: കേന്ദ്ര സഹമന്ത്രി സ്‌ഥാനത്ത് നിന്ന് സുരേഷ് ഗോപി പിൻമാറാൻ സാധ്യത. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്‌ഥാനം അതിന് തടസമാണെന്നും അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാൽ, തൃശൂരിൽ നിന്നും മിന്നും ജയം നേടിയിട്ടും, കേരളത്തിലെ ആദ്യ ബിജെപി എംപി എന്ന നിലയിലും സഹമന്ത്രി സ്‌ഥാനത്ത് ഒതുക്കിയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി ഉണ്ടെന്നാണ് സൂചന.
കാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്‌ഥാനമോ അദ്ദേഹത്തിന് ലഭിക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. വൈകാതെ, കേന്ദ്രമന്ത്രി സ്‌ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിനിമ ചെയ്‌തേ മതിയാകൂവെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഡെൽഹിക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോൾ സിനിമകൾക്ക് കരാറിൽ ഏർപ്പെട്ട കാര്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. ശ്രീപത്‌മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉൾപ്പടെ നാല് സിനിമകളിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപി. സിനിമകൾ മുടങ്ങിയാൽ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു.
താൻ കേരളത്തിന് വേണ്ടിയും തമിഴ്‌നാടിന് വേണ്ടിയുമാണ് നിലകൊള്ളുന്നതിന് സത്യപ്രതിജ്‌ഞക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നിൽക്കും. സംസ്‌ഥാന സർക്കാർ അഭിപ്രായ ഭിന്നതകളുണ്ടാക്കി അത് മുടക്കാതിരുന്നാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി സ്‌ഥാനം പോലും വേണ്ടാ എന്നാണ് താൻ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. എംപിക്ക് എല്ലാ വകുപ്പുകളിലും ഇടപെടാൻ കഴിയും. ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വെക്കാൻ സാധിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ