ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രി സ്‌ഥാനം കിട്ടിയതിൽ അതൃപ്‌തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി. നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനം ഉണ്ടെന്നും മന്ത്രിയായി തുടരുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കി.
പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കേരളത്തിന്റെ വികസനത്തിന് പ്രതിജ്‌ഞാബന്ധം ആയിരിക്കുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി സ്‌ഥാനത്ത് നിന്ന് മാറാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കരാർ നൽകിയ സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രി സ്‌ഥാനം അതിന് തടസമാണെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തൃശൂരിൽ നിന്നും മിന്നും ജയം നേടിയിട്ടും, കേരളത്തിലെ ആദ്യ ബിജെപി എംപി എന്ന നിലയിലും സഹമന്ത്രി സ്‌ഥാനത്ത് ഒതുക്കിയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി ഉണ്ടെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് അദ്ദേഹമിപ്പോൾ രംഗത്തെത്തിയത്. സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണത്തിന് വഴങ്ങിയാണ് ഡെൽഹിക്ക് തിരിച്ചത്.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്‌ഥാനവും സിനിമാ തിരക്കുകളുടെ പശ്‌ചാത്തലത്തിൽ സുരേഷ് ഗോപി വേണ്ടെന്ന് വെക്കുകയായിരുന്നു. സിനിമകൾ വേഗം തീർത്ത് കാബിനറ്റ് പദവിയിലേക്ക് വരാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദ്ദേശം. സിനിമകൾ തടസപ്പെടാത്ത സാഹചര്യം ഒരുക്കാമെന്നും നേതൃത്വം വ്യക്‌തമാക്കിയിരുന്നു. ഇതോടെയാണ് സുരേഷ് ഗോപി സഹമന്ത്രി സ്‌ഥാനം ഏറ്റെടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിച്ചാൽ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ