കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിലെ പ്രതിയായ വിദ്യ നീലേശ്വരം പോലീസിന് നൽകിയ മൊഴി പുറത്ത്. വ്യാജരേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനാണെന്ന് വിദ്യ മൊഴി നൽകി. കരിന്തളം കോളേജിൽ നിയമനത്തിന് അർഹത ഉണ്ടായിരുന്നത് മാതമംഗലം സ്വദേശിയായ കെ രസിതക്ക് ആണെന്നാണ് വിദ്യയുടെ മൊഴി.
വിദ്യയും ലസിതയും മൂന്ന് വർഷമായി സുഹൃത്തുക്കളാണ്. കാലടി സംസ്‌കൃത സർവകലാശാലയിൽ വിദ്യയുടെ സീനിയറായിരുന്നു രസിത. 2021ൽ ഉദുമ കോളേജിൽ ഇരുവരും അഭിമുഖത്തിന് എത്തിയത് ഒരുമിച്ചാണ്. എന്നാൽ, വിദ്യയേക്കാൾ യോഗ്യതയുള്ള രസിതക്ക് നിയമനം കിട്ടി. 2022ൽ കരിന്തളത്ത് രസിതയും അഭിമുഖത്തിന് എത്തുമെന്ന് വിദ്യ മുൻകൂട്ടി അറിഞ്ഞു. ഇവിടെ ഒന്നാമത് എത്താനാണ് വ്യാജരേഖ ചമച്ചതെന്നാണ് വിദ്യയുടെ മൊഴി.
സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ഫോൺ തകരാർ സംഭവിച്ചു ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ നീലേശ്വരം പോലീസിൽ മൊഴി നൽകിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടെയും സഹായമില്ലാതെ ആണെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നീലേശ്വരം പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയ വിദ്യക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Most Read: വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും; യെല്ലോ അലർട് പ്രഖ്യാപിച്ചു








































