കണ്ണൂർ : ജില്ലയിൽ മൻസൂർ വധക്കേസിൽ അറസ്‌റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ 8 പ്രതികളെയാണ് അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി എല്ലാവരെയും വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി വിക്രമൻ കഴിഞ്ഞ ദിവസം തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയിരുന്നു. ഇന്ന് മുതൽ 7 ദിവസത്തേക്ക് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു നൽകാനാണ് ഹരജി വ്യക്‌തമാക്കിയിരുന്നത്.
എഫ്‌ഐആറിൽ 11 പ്രതികളാണ് ഉള്ളത്. ഇതിൽ 8 പ്രതികളെയാണ് നിലവിൽ കോടതിയിൽ ഹാജരാക്കുന്നത്. കേസിലെ രണ്ടാം പ്രതിയും സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കൂലോത്ത് രതീഷിനെ ജില്ലാ അതിർത്തിയായ കോഴിക്കോട് ചെക്യാട് അരൂണ്ടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രതീഷിന്റെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി സംഗീത്, നാലാം പ്രതി ശ്രീരാഗ്, അഞ്ചാം പ്രതി സുഹൈൽ എന്നിവരാണ് രതീഷിന്റെ മരണത്തിന് മുൻപ് കൂടെ ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയതാണ്. ഇത് കൂടാതെ തിരിച്ചറിഞ്ഞ 5 പ്രതികളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് നിലവിൽ അന്വേഷണം സംഘം.
Read also : ഹൃദയാഘാതം; മുത്തയ്യ മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു