കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ പ്രതി രതീഷിന്റെ മരണം ആത്‌മഹത്യയെന്ന് പോലീസ്. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് നിഗമനം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ മൃതദേഹത്തിലുണ്ടായ പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസത്തിലെ സംഘര്‍ഷത്തിലേതാണെന്നും വ്യക്‌തമായിട്ടുണ്ട്.
ഏപ്രില്‍ 9ന് കോഴിക്കോട് ചെക്യാട് കൂളിപ്പാറയിലെ ആളൊഴിഞ്ഞ സ്‌ഥലത്തായിരുന്നു മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷ് കൂലോത്തിന്റെ മൃതദേഹം കണ്ടത്. എന്നാൽ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം വലിയ ദുരൂഹതയ്‌ക്കും സംശയങ്ങള്‍ക്കും വഴിവെച്ചിരുന്നു. കൂടാതെ രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആരോപിച്ചിരുന്നു.
അതേസമയം രതീഷിന്റെ ദുരൂഹ മരണമുണ്ടായി രണ്ടു മാസം പിന്നിടുമ്പോഴാണ് പോലീസ് അന്തിമ നിഗമനത്തിൽ എത്തിയത്. സൈബര്‍ സെല്ലും ഫോറന്‍സിക് വിദഗ്ധരും ശേഖരിച്ച വിവരങ്ങളും കേസില്‍ നിര്‍ണായകമായി.
Malabar News: ‘ജനറല്‍ ആശുപത്രി വേണം’; മലപ്പുറത്ത് ആവശ്യം ശക്‌തമാവുന്നു