തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മേഖല തിരിച്ചുള്ള നിയന്ത്രണം ഫലം കണ്ടതായാണ് വിലയിരുത്തൽ. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്.
വൈദ്യുതി പ്രതിസന്ധി നിലവിൽ നിയന്ത്രണ വിധേയമാണെന്നും വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടർന്നേക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബി ചെയർമാൻ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ആദ്യ അവലോകന യോഗമായിരുന്നു ഇന്നത്തേത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരത്തിന് തുടർ ചർച്ചകൾക്കായി ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈപവർ കമ്മിറ്റിയാണ് രൂപീകരിച്ചത്. ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി ലഭ്യമാക്കാനുള്ള വഴികൾ സമിതിയുടെ ആലോചനയിലുണ്ട്. കുറഞ്ഞ തുകയ്ക്ക് വൈദ്യുതി ലഭ്യമാക്കാൻ കമ്പനികളുമായി ചർച്ച നടത്താനും തീരുമാനമുണ്ട്.
ചൂട് കൂടിയതിനാൽ അതിഗുരുതര വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനം. ഉപഭോഗം കൂടിയതോടെ അധിക വൈദ്യുതിക്കായി കോടികളുടെ ബാധ്യതയാണ് നിലവിൽ പ്രതിദിനം കെഎസ്ഇബി നേരിടുന്നത്. ഇതേ തുടർന്ന് തിരുവനന്തപുരത്ത് കെഎസ്ഇബി കൺട്രോൾ റൂം തുറന്നിരുന്നു. വൈദ്യുതി മേഖലയിലെ പ്രശ്നം പരിഹരിക്കാനും സ്ഥിതിഗതികൾ ഏകോപിപ്പിക്കാനുമായാണ് കൺട്രോൾ റൂം തുറക്കാനുള്ള തീരുമാനം കെഎസ്ഇബി സ്വീകരിച്ചത്.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി