തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവെക്കല്‍ ശാസ്‌ത്രക്രിയയ്‌ക്ക് സജ്‌ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ മെഡിക്കല്‍ കോളേജ് ട്രാന്‍സ്‌പ്ളാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തില്‍ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്‌ത്രക്രിയ വിജയകരമായി നടന്നു.
മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ പ്രാവര്‍ത്തികമാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുകയും അതിന്റെ ഭാഗമായി ആക്ഷന്‍ പ്ളാന്‍ രൂപീകരിക്കുകയും ചെയ്‌തു.
ഈ ആക്ഷന്‍ പ്ളാന്‍ പ്രകാരം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്‌ത്രക്രിയ ആരംഭിക്കുന്നതിന് സമയബന്ധിതമായി സജ്‌ജീകരണങ്ങള്‍ നടത്താൻ സാധിച്ചു. ശസ്‌ത്രക്രിയക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണര്‍ ഐസിയു കൂടാതെ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ മാനദണ്ഡങ്ങള്‍ പ്രകാരം സജ്‌ജമാക്കി. ശസ്‌ത്രക്രിയക്കുള്ള ലൈസന്‍സും ലഭ്യമായി. മതിയായ ജീവനക്കാരെ വിന്യസിച്ച് പരിശീലനം പൂര്‍ത്തിയാക്കി വരുന്നതാണെന്നും കൂടുതല്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം തുടരുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ സ്വീകര്‍ത്താക്കളുടെ വിശദമായ ടെസ്‌റ്റുകളും മറ്റും പുരോഗമിക്കുകയാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷം ട്രാന്‍സ്‌പ്ളാന്റേഷന് യോഗ്യരായ രോഗികളെ രജിസ്‌റ്റര്‍ ചെയ്യും. അനുയോജ്യമായ ദാതാവിനെ ലഭിക്കുന്ന മുറയ്‌ക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്കുള്ള പ്രക്രിയ ആരംഭിക്കുന്നതാണ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ടീം അംഗങ്ങള്‍ക്ക് ആശംസകളറിയിച്ച മന്ത്രി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
Most Read: ഭക്ഷ്യവിഷബാധ; വയനാട്ടില്‍ 15 പേര്‍ ആശുപത്രിയില്‍




































