മധുര: തൂത്തുക്കുടി കസ്റ്റഡിക്കൊലയിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ. മധുര ജില്ലാ കോടതിയുടേതാണ് ഉത്തരവ്. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കേസാണിത്.
ഭാവിയിൽ കസ്റ്റഡി കൊലകൾ സംഭവിക്കാതിരിക്കാനുള്ള താക്കീതായി ഈ ശിക്ഷാ വിധി മാറണമെന്ന് കോടതി പറഞ്ഞു. ജീവപര്യന്തം ശിക്ഷ പര്യാപ്തമല്ലെന്നും എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും കോടതി ചോണ്ടിക്കാട്ടി.
ഒരു ഇൻസ്പെക്ടർ, രണ്ട് സബ് ഇൻസ്പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, നാല് കോൺസ്റ്റബിൾമാർ എന്നിവർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കസ്റ്റഡി കൊലയ്ക്ക് നേതൃത്വം നൽകിയ ഇൻസ്പെക്ടർ ശ്രീധറിന് വിവിധ വകുപ്പുകളിൽ രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയുമാണ് ഉത്തരവിൽ പറയുന്നത്.
2020 ജൂൺ 19നാണ് സംഭവം. കോവിഡ് സമയത്ത് ലോക്ഡൗൺ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ വ്യാപാരി ജയരാജനും മകൻ ബിനിക്സുമാണ് സാത്താൻകുളം പോലീസ് കസ്റ്റഡിയിലിരിക്കെ ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ലോക്ഡൗണിൽ കട അടച്ചില്ലെന്ന് ആരോപിച്ചാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇവരെ രാത്രി മുഴുവൻ പ്രതികളായ പോലീസുകാർ സ്റ്റേഷനിലിട്ട് മൃഗീയമായി മർദ്ദിച്ചു. മൂന്നാം മുറ പ്രയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം ഉൾപ്പടെയുള്ള കഠിനമായ ശാരീരിക പീഡനത്തിന്റെ അടയാളങ്ങൾ മൃതദേഹങ്ങളിൽ ഉണ്ടായിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന സിബിസിഐഡിയിൽ നിന്ന് കേസ് ഏറ്റെടുത്ത സിബിഐ, പത്ത് പോലീസുകാരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ മൊഴി അന്വേഷണത്തിൽ നിർണായകമായി.
Most Read| വയനാട് തുരങ്കപാത; നിർമാണം തടയാനാകില്ല, അപ്പീൽ തള്ളി സുപ്രീം കോടതി







































