ചെന്നൈ: തമിഴ്‌നാട്ടിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് പോലീസിന്റെ ക്രൂരതക്ക് ഇരയായത്. സംഭവത്തിൽ എഎസ്ഐ പെരിയസ്വാമിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ചൊവ്വാഴ്‌ച വൈകീട്ട് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്‌പോസ്‌റ്റിൽ വെച്ചാണ് മുരുകേശനെ പോലീസ് മർദ്ദിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സേലത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്‌ച രാവിലെ മരിച്ചു.
കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സേലത്ത് മദ്യശാലകൾ തുറന്നിട്ടില്ലായിരുന്നു. ഇതിനെ തുടർന്ന് സമീപ ജില്ലയായ കല്ലക്കുറിച്ചിയിൽ പോയി മദ്യം വാങ്ങി തിരിച്ച് വരുന്നതിനിടെയാണ് മുരുകേശനെ പോലീസ് തടഞ്ഞത്. തുടർന്ന് എഎസ്‌ഐയുടെ നേതൃത്വത്തിൽ ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. റോഡിൽ വീണ മുരുകേശനെ റോഡിലിട്ടും പോലീസുകാരൻ തല്ലിച്ചതച്ചു. അതേസമയം, അസഭ്യം പറഞ്ഞതിനാണ് മുരുകേശനെ മർദ്ദിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന പോലീസുകാരൻ പറഞ്ഞു.
സംഭവം വിവാദമായതോടെ ക്രൂരമർദ്ദനത്തിന് നേതൃത്വം നൽകിയ എഎസ്‌ഐ പെരിയസ്വാമിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. ഇയാൾക്ക് എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എസ്‌പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞവർഷം ജൂണിൽ തൂത്തുക്കുടിയിൽ ജയരാജ് എന്ന കച്ചവടക്കാരനെയും മകൻ ബെന്നിക്‌സിനെയും പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
Read also: ഡെൽറ്റ പ്‌ളസ് ആശങ്കാജനകം; കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം