തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ ഡിജിപി ദർവേഷ് സാഹിബിന് സമർപ്പിച്ച അന്വേഷണ റിപ്പോർട് പുറത്ത്. ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിനെ കുറ്റപ്പെടുത്തിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്.
കമ്മീഷണർക്ക് വീഴ്‌ച പറ്റിയെന്നും പരിചയക്കുറവ് പ്രശ്‌നം സങ്കീർണമാക്കിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. 1300 പേജുള്ള അന്വേഷണ റിപ്പോർട് ഇന്നലെയാണ് എഡിജിപി എംആർ അജിത് കുമാർ ഡിജിപി ദർവേഷ് സാഹിബിന് സമർപ്പിച്ചത്. ഡിജിപി റിപ്പോർട് മുഖ്യമന്ത്രിക്ക് കൈമാറി. പൂരം നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന എംആർ അജിത് കുമാർ പോലീസിനെ ന്യായീകരിച്ചാണ് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്.
പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല. കോടതി നിർദ്ദേശങ്ങളുടെ ഭാഗമായാണ് പോലീസ് സുരക്ഷാ നടപടികൾ സ്വീകരിച്ചത്. പോലീസിന്റെ നടപടി ക്രമങ്ങൾ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. സുരക്ഷ ഒരുക്കിയതിന്റെ ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂരത്തിലെ ചില ചടങ്ങുകൾ വൈകിയതിൽ പ്രതിഷേധം ഉയർന്നെന്നും അതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഗൂഢാലോചന നടന്നതിന് തെളിവില്ല. ദേവസ്വം അധികൃതരും ഗൂഢാലോചന നടന്നതായി പറഞ്ഞിട്ടില്ല. മലയാളിയായിട്ടും ഉൽസവ ചടങ്ങ് നടത്തേണ്ടത് എങ്ങനെയാണെന്ന് കമ്മീഷണർക്ക് മനസിലാക്കിയില്ല. കമ്മീഷണർ അങ്കിത് അശോക് അനുഭവ പരിചയമുള്ള ഉദ്യോഗസ്‌ഥനായിരുന്നു. സഹായത്തിന് മുതിർന്ന ഉദ്യോഗസ്‌ഥരെ നിയോഗിച്ചിരുന്നു. കമ്മീഷണർ ജനങ്ങളോട് അനുനയത്തിൽ ഇടപെട്ടില്ല. കാര്യങ്ങൾ കൈവിട്ടിട്ടും സ്‌ഥലത്ത് ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്‌ഥരെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.
2024ൽ തൃശൂർ പൂരം നടന്ന ഏപ്രിൽ 19ന് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികളാണ് വൻ വിവാദത്തിലായത്. 21ന് പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടിന് തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പ്രവേശനം പോലീസ് ബാരിക്കേഡ് വെച്ച് അടച്ചതോടെയാണ് പ്രശ്‍നങ്ങൾക്ക് തുടക്കമായത്.
തിരുവമ്പാടി ഭാഗത്ത് നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു. ജനക്കൂട്ടം പോലീസിനെ ചോദ്യം ചെയ്‌തു. ആൾക്കൂട്ടത്തിന് നേരെ പോലീസ് ലാത്തിവീശിയെന്നും പരാതിയുയർന്നു. പോലീസിനെതിരെ തിരുവമ്പാടി ദേവസ്വം പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു. തൃശൂർ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂർ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്‌ഥലം മാറ്റിയിരുന്നു.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ