തൃശൂർ: പൂരം നടത്തിപ്പ് അലങ്കോലമാക്കിയതിൽ ഗൂഢാലോചന ആരോപിച്ച് മുൻ മന്ത്രിയും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയുമായ വിഎസ് സുനിൽ കുമാർ. പൂരം നടത്തിപ്പിൽ പോലീസിന് കൃത്യമായ വീഴ്ച സംഭവിച്ചിട്ടുള്ളതാണെന്നും അക്കാര്യം അന്ന് തന്നെ താൻ ഉന്നയിച്ചിട്ടുള്ളതാണെന്നും സുനിൽ കുമാർ പറഞ്ഞു.
എന്നാൽ, അന്ന് തൃശൂരിൽ ക്യാംപ് ചെയ്തിരുന്ന എഡിജിപി എമാർ അജിത് കുമാറിന് ഇതിൽ പങ്കുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും സുനിൽ കുമാർ അറിയിച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസിന് സംഭവിച്ച വീഴ്ചയെ കുറിച്ച് അന്ന് തന്നെ അന്വേഷണം നടത്തിയിരുന്നു. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട് പുറത്തുവിടുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണ റിപ്പോർട് ഉടൻ പുറത്തുവിടാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നതായും സുനിൽ കുമാർ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു. പകൽപ്പൂരത്തിനെ സംബന്ധിച്ച് അന്ന് ആർക്കും പരാതി ഉണ്ടായിരുന്നില്ല. എന്നാൽ, രാത്രി വളരെ വൈകി നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി പുലർച്ചെ ആംബുലൻസിൽ വന്നതും ആർഎസ്എസ് നേതാക്കൾ നാടകീയമായി പ്രത്യക്ഷപ്പെട്ടതും യാദൃശ്ചികമല്ല. പൂരം കലക്കാൻ പിന്നിൽ എൽഡിഎഫാണെന്ന് വരുത്തിത്തീർക്കാൻ ബിജെപി- ആർഎസ്എസ് ശ്രമം നടത്തി.
അതിന്റെ ദോഷഫലം എൽഡിഎഫ് സ്ഥാനാർഥിയായ എനിക്കാണ് ബാധിച്ചത്. താനടക്കം പ്രതിക്കൂട്ടിലായി. ആരാണ് മേളം നിർത്തിവെക്കാൻ തീരുമാനിച്ചത്? വെടിക്കെട്ട് വേണ്ടെന്ന് ആരാണ് തീരുമാനിച്ചത്? പിന്നിൽ ആർഎസ്എസ്-പോലീസ് ഗൂഢാലോചനയുണ്ടോയെന്ന് എനിക്ക് അറിയില്ല, അത് പുറത്തുവിടേണ്ടത് സർക്കാരാണ്. ലോക്സഭാ സ്ഥാനാർഥിയെന്ന നിലയ്ക്ക് വിഷയത്തിൽ ഇടപെടുന്നതിൽ അനൗചിത്യമുണ്ടായിരുന്നുവെന്നും സുനിൽ കുമാർ പറഞ്ഞു.
Most Read| സംസ്ഥാനത്ത് വ്യാപക മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്







































