തിരുവനന്തപുരം: പരേതനായ പിതാവിന്റെ കടം വീട്ടാൻ പത്രത്തിൽ പരസ്യം നൽകി മക്കൾ. 1980കളില്‍ ഗള്‍ഫില്‍ പിതാവ് താമസിച്ചിരുന്ന അതേ റൂമിൽ ഒപ്പമുണ്ടായിരുന്ന ആളിൽ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് തിരുവനന്തപുരം സ്വദേശി അബ്‌ദുള്ളയുടെ മക്കൾ പത്രത്തിൽ പരസ്യം നൽകിയിരിക്കുന്നത്.
“എന്റെ പിതാവ് അബ്‌ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കയ്യിൽ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക; നാസര്‍,”- എന്നാണ് പരസ്യം.
1982ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്‌ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടക്ക് ജോലി നഷ്‌ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നല്‍കി അബ്‌ദുള്ളയെ സഹായിച്ചു. 1987ഓടെ അബ്‌ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി ഇവിടെ തന്നെ കഴിയുകയും ചെയ്‌തു.
എന്നാല്‍ പിന്നീട് ബന്ധമറ്റു പോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്‌ദുള്ളക്ക് ആഗ്രഹമുണ്ടായിരുന്നു. താന്‍ മരിക്കുന്നതിന് മുമ്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്‌ദുള്ള പറഞ്ഞിരുന്നു. അന്ന് നവമാദ്ധ്യമങ്ങള്‍ വഴി അബ്‌ദുള്ളയുടെ മക്കള്‍ അറിയിപ്പ് നല്‍കിയെങ്കിലും ലൂസസിനെ കണ്ടെത്താനായില്ല.
കഴിഞ്ഞ 23ആം തീയതി 83കാരനായ അബ്‌ദുള്ള മരിക്കുകയും ചെയ്‌തു. പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഏഴ് മക്കള്‍ ഇപ്പോള്‍ പത്രപരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതിനാല്‍ ആളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. പരസ്യം കണ്ട് ഒരാള്‍ ഇവരെ വിളിച്ചിരുന്നു. ലൂസിസിനെ അറിയാമെങ്കിലും ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ് അബ്‌ദുള്ള.
Most Read: ത്രില്ലടിപ്പിച്ച് ‘മഹാന്‍’ ടീസര്‍; തകർപ്പൻ പ്രകടനവുമായി വിക്രമും ധ്രുവും