തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. വെള്ളക്കെട്ടും ഗതാഗത തടസവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി. കൊച്ചി കളമശേരിയിൽ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ നിന്ന് ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ടുകളിൽ ആളുകളെ ഒഴിപ്പിക്കുകയാണ്.
നിർത്താതെ പെയ്ത മഴയിലാണ് തിരുവനന്തപുരവും കൊച്ചിയും വെള്ളക്കെട്ടിൽ മുങ്ങിയത്. തിരുവനന്തപുരം ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. പവർഹൗസ് റോഡിലും പഴവങ്ങാടിയിലും ചാലയിലെ കടകളിലും പട്ടം, തേക്കുംമൂട്, ഗൗരീശപട്ടം മേഖലയിലെ നൂറോളം വീടുകളിലും വെള്ളം കയറി.
കൊച്ചിയിലെ മൂലേപ്പാടത്ത് അമ്പതോളം വീടുകളിൽ വെള്ളം കയറി. കളമശേരി ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇൻഫോപാർക്കിൽ ഇന്നും വെള്ളം കയറി. തൃശൂർ അശ്വിനി ആശുപത്രിയിലും അക്വാട്ടിക് ലൈനിലും വെള്ളം കയറി. കഴിഞ്ഞ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ വരെ വെള്ളം കയറിയിരുന്നു. ഇന്ന് ആശുപത്രിയുടെ മുൻഭാഗവും റിസപ്ഷനും വെള്ളത്തിലായി.
കനത്ത മഴയെ തുടർന്ന് അതിരപ്പിള്ളി ആനമല പാതയിൽ കൂറ്റൻ മുളങ്കാട് റോഡിലേക്ക് മറിഞ്ഞ് വീണ് ഗതാഗത തടസമുണ്ടായി. വിനോദ സഞ്ചാരികളടക്കം വഴിയിൽ കുടുങ്ങി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ നീരൊഴുക്കും വർധിച്ചു. തൃശൂരിലെ കനത്ത മഴക്കിടെ ആംബുലൻസ് മറിഞ്ഞു. നടത്തറ ജങ്ഷനിൽ കാറിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. രോഗിയെ കയറ്റാൻ പോയ ആംബുലൻസാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല.
അതേസമയം, 24 മണിക്കൂറിനകം കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. നാളെ മുതൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. തെക്ക്-പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയാണ്.
തീരദേശ മേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നുമാണ് മുന്നറിയിപ്പ്. വെള്ളപ്പാക്ക ഭീഷണിയെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. ചേപ്പാട് പറത്തറയിൽ ദിവാകരനാണ് മരിച്ചത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!