വാഷിങ്ടൻ: ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്കെതിരായ എല്ലാ സൈനിക നടപടികളും പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. ഇറാനുമായി ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇറാൻ സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചർച്ചകളിൽ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടു. സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ആക്രമണം തുടരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന ട്രംപ്, ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത് ഇറാന് ആശ്വാസകരമാണ്. പത്ത് ദിവസത്തെ ഇടവേള മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നിലവിൽ നടക്കുന്ന ചർച്ചകൾ മേഖലയിലെ സംഘർഷങ്ങൾക്ക് അയവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ ആറ് തിങ്കളാഴ്‌ച രാത്രി എട്ടുമണിവരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ട്രംപിന്റെ അറിയിപ്പ്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ഇറാന്റെ പവർ പ്ളാന്റുകളും ഊർജ അടിസ്‌ഥാന സംവിധാനങ്ങൾക്കുമെതിരായി അമേരിക്കയും ഇസ്രയേലും ആക്രമണങ്ങൾ നടത്തിയിരുന്നു.
ഇതിന് പ്രത്യാഘാതമായി ഇറാൻ അമേരിക്ക സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണങ്ങളും നടത്തിയിരുന്നു. മാർച്ച് 22ന് ഇറാന്റെ ഊർജ അടിസ്‌ഥാന സൗകര്യങ്ങൾക്കെതിരായ എല്ലാ സൈനിക നടപടികളും 48 മണിക്കൂർ നിർത്തലാക്കാനുള്ള അറിയിപ്പ് ട്രംപ് നൽകിയിരുന്നു. പിന്നീട് ഇത് അഞ്ച് ദിവസത്തേക്ക് നീട്ടുകയും ചെയ്‌തിരുന്നു.
കൂടുതൽ ബദൽ പാതകൾ തുറന്ന് ഗൾഫ് രാജ്യങ്ങൾ
ഹോർമുസ് തടസം നേരിടാൻ സൗദി- യുഎഇ പുതിയ വ്യാപാരപാത തുറന്നതിന് പിന്നാലെ സൗദിക്കും ബഹ്‌റൈനും ഇടയിൽ സൗദി പോർട്ട് അതോറിറ്റിയായ മവാനി ചരക്ക് കപ്പലുകളുടെ ഷട്ടിൽ സർവീസ് ആരംഭിച്ചു. ദമാമിലെ കിങ് അബ്‌ദുൽ അസീസ് തുറമുഖത്തെയും ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തെയും ബന്ധിപ്പിച്ച് സമുദ്ര ഇടനാഴിയും തുറന്നു.
ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടസപ്പെടാതിരിക്കാൻ അടിയന്തിര നടപടികൾ ആലോചിക്കുന്നതിന് ചേർന്ന ജിസിസി ഗതാഗത മന്ത്രിമാരുടെ യോഗം ബദൽ തുറമുഖങ്ങളുടെ പട്ടിക തയ്യാറാക്കി. ഭക്ഷണം, മരുന്നുകൾ, ഇന്ധനം എന്നിവയുടെ നീക്കം തടസപ്പെടാതിരിക്കുകയാണ് ലക്ഷ്യം. ഇന്നലെ അബുദാബിയിലെ സ്വൈഹാൻ സ്‌ട്രീറ്റിൽ പുലർച്ചെ ഇറാൻ മിസൈൽ പതിച്ചാണ് ഇന്ത്യക്കാരനടക്കം രണ്ടുപേർ കൊല്ലപ്പെട്ടത്.
ഇതാദ്യമായാണ് ഇന്ത്യക്കാരൻ യുഎഇയിൽ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. സൗദിയിൽ അടുത്തവർഷം നടക്കേണ്ട ഏഷ്യൻ കപ്പ് ഫുട്‍ബോൾ ടൂർണമെന്റിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് മാറ്റിവെച്ചതായി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അറിയിച്ചു. ക്ളബ് ഫുട്‍ബോൾ മൽസരങ്ങളും റദ്ദാക്കി.
ഇറാൻ അക്രമണത്തിനെതിരെ യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, സൗദി, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങൾ വീണ്ടും സംയുക്‌ത പ്രസ്‌താവന ഇറക്കി. യുദ്ധം അവസാനിപ്പിക്കുന്ന കരാറിൽ ഗൾഫ് രാജ്യങ്ങളെയും പങ്കാളികളാക്കണം എന്നാണ് ആവശ്യം.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ









































