അബുദാബി: യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് സ്വകാര്യ കമ്പനികൾ ഡിസംബർ 31ഓടെ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.
അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികളാണ് 2% സ്വദേശികളെ നിയമിക്കേണ്ടത്. നിയമം പാലിക്കാത്ത കമ്പനികൾക്ക് ജനുവരി ഒന്നുമുതൽ പിഴ ചുമത്തും. നിയമം ലംഘിക്കുന്ന കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. പിഴ സഖ്യ ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്‌ക്കാനും സൗകര്യമുണ്ട്.
കൂടാതെ, ഈ വിഭാഗം കമ്പനികളെ തരംതാഴ്‌ത്തുകയും ചെയ്യും. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ വർഷത്തിൽ ഒരു സ്വദേശിയെ നിയമിക്കണമെന്ന സമയപരിധിയും ഡിസംബർ 31ന് അവസാനിക്കും. ഐടി, റിയൽ എസ്‌റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പടെ 14 മേഖലകളിലെ 68 പ്രഫഷണൽ, സാങ്കേതിക തസ്‌തികകളാണ് സ്വദേശിവൽക്കരണം നടപ്പാക്കിയത്.
ഈ വിഭാഗത്തിലും നിയമലംഘകർക്ക് കനത്ത പിഴയുണ്ട്. സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ തൗത്തീൽ പാർട്‌നേഴ്‌സ് ക്ളബിൽ ഉൾപ്പെടുത്തി സർക്കാർ സേവന ഫീസിൽ 80 ശതമാനം ഇളവ് നൽകും. കൂടാതെ മറ്റു സർക്കാർ സേവനങ്ങളിൽ മുൻഗണനയും നൽകും. നിയമലംഘകരെ കണ്ടെത്താൻ ജനുവരി മുതൽ പരിശോധന ഊർജിതമാക്കും.
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്‍മാർട്ട് ആപ്ളിക്കേഷൻ വഴിയോ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
വ്യാജ നിയമനത്തിന് കടുത്ത നടപടി
സ്വദേശിൽക്കരണത്തിൽ കൃത്രിമം നടത്തുന്നവർക്ക് ഒരുലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹം വരെയാണ് പിഴ. ആവർത്തിച്ചാൽ മൂന്ന് ലക്ഷവും മൂന്നാമതും നിയമം ലംഘിച്ചാൽ അഞ്ചുലക്ഷം ദിർഹവുമായി പിഴ വർധിക്കും. സ്വദേശിൽവൽക്കരണം മറികടക്കാൻ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറച്ചു കാണിച്ചാലും സമാന ശിക്ഷയുണ്ടാകും.
സ്വകാര്യ മേഖലയിൽ 1.5 ലക്ഷത്തിലേറെ പേർ
യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 1.54 ലക്ഷമായി വർധിച്ചത് നാഫിസ് പദ്ധതിക്കുള്ള അംഗീകാരമായി. 30,000ലേറെ കമ്പനികളിലായാണ് ഇത്രയും പേർ ജോലി ചെയ്യുന്നത്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി





































