അബുദാബി: യുഎഇ നിവാസികൾക്ക് ഒരു സന്തോഷ വാർത്തയുമായി ഐസിപി (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്, പോർട്ട് സെക്യൂരിറ്റി) രംഗത്ത്. യുഎഇ നിവാസികൾക്ക് സ്വന്തം സ്‌പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ കൊണ്ടുവരാൻ അവസരമൊരുക്കി.
30,60,90 ദിവസ കാലാവധിയുള്ള വിസയിൽ കൊണ്ടുവരാനാണ് അനുമതിയെന്നാണ് ഐസിപി അറിയിച്ചിരിക്കുന്നത്. തുല്യകാലയളവിലേക്ക് പുതുക്കുകയും ചെയ്യും. ഐസിപി വെബ്സൈറ്റ്, സ്‍മാർട്ട് ആപ്പ് എന്നിവയിലൂടെ ഇതിന് അപേക്ഷിക്കാം. എന്നാൽ, വിസാ കാലാവധിക്ക് ശേഷം രാജ്യം വിടാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും ഐസിപി മുന്നറിയിപ്പ് നൽകി.
ഒന്ന് മുതൽ മൂന്ന് മാസംവരെ കാലാവധിയുള്ള സിംഗിൾ എൻട്രി, ഒന്നിലേറെ തവണ യാത്ര ചെയ്യാവുന്ന മൾട്ടിപ്പിൾ എൻട്രി വിസ എന്നിവ തിരഞ്ഞെടുക്കാം. വിസ ലഭിച്ചാൽ 60 ദിവസത്തിനകം രാജ്യത്ത് പ്രവേശിച്ചാൽ മതി.
അപേക്ഷിക്കേണ്ട രീതി
ഐസിപി വെബ്സൈറ്റിലോ മൊബൈൽ ആപ്പിളോ ഡിജിറ്റൽ ഐഡി (യുഎഇ പാസ്) ഉപയോഗിച്ച് ലോഗിൻ ചെയ്‌ത ശേഷം വിസാ ഓപ്‌ഷനിൽ പ്രവേശിച്ച് സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ സെലക്‌ട് ചെയ്യണം. പിന്നീട് വിസിറ്റ് എ റിലേറ്റീവ് ഒര് ഫ്രണ്ട് എന്ന ഓപ്‌ഷനിൽ ആവശ്യമുള്ള കാലാവധിക്കനുസരിച്ച് സെലക്‌ട് ചെയ്‌ത് വ്യക്‌തിഗത വിവരങ്ങൾ നൽകി ഫീസ് അടച്ചാൽ തൽസമയം ഡിജിറ്റലായി തന്നെ വിസ ലഭിക്കും. വ്യക്‌തിയുടെ പേരും വിലാസവും തെറ്റുകൂടാതെ രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷമേ അപേക്ഷ സമർപ്പിക്കാവൂ.
നിബന്ധനകൾ
1. അപേക്ഷകന് ആറുമാസ കാലാവധിയുള്ള പാസ്‌പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഉണ്ടായിരിക്കണം. വിസാ ഉടമ യുഎഇ പൗരന്റേയോ യുഎഇ വിസക്കാരന്റെയോ സുഹൃത്തോ ബന്ധുവോ ആയിരിക്കണം.
2. ഐസിപി നിർദ്ദേശിക്കുന്ന ഒന്ന്, രണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മാത്രമേ സ്വന്തം സ്‌പോൺസർഷിപ്പിൽ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും വിസയെടുക്കാനാകൂ. ബിരുദം അടിസ്‌ഥാന യോഗ്യത ആവശ്യമുള്ള തസ്‌തികയിൽ ജോലി ചെയ്യുന്നവരെയാണ് ഒന്ന്, രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ 10,000 ദിർഹം ശമ്പളം ഉള്ളവർക്ക് മാത്രമേ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സ്‌പോൺസർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിന് 3000 രൂപയും കമ്പനി താമസ സൗകര്യവും ഉണ്ടായിരിക്കണം. താമസ സൗകര്യം ഇല്ലാത്തവർക്ക് കുറഞ്ഞത് 4000 ദിർഹമാണ് കുടുംബത്തെ കൊണ്ടുവരാനുള്ള ശമ്പള പരിധി.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും