വയനാട്: മാനന്തവാടി മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും പ്രചാരണ വാഹനം തടഞ്ഞ് അക്രമം നടത്തുകയും ചെയ്‌ത സംഭവത്തിൽ നാല് പേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ മാത്തൂർ നിമിത്ത് (27), പരിയാരം കോഴിപറമ്പിൽ ഉമേഷ് കുമാർ (32), മുളമുട്ടിൽ സ്‌മിജിത്ത് ലാൽ (27) ശ്രീലാൽ (29 ) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ ദിവസം രാത്രി നടവയലിലെ പ്രചാരണം കഴിഞ്ഞ് പനമരത്തേക്ക് പോയ പികെ ജയലക്ഷ്‌മിയുടെ വാഹനം പുഞ്ചവയലിൽ വച്ച് കണ്ടാലറിയുന്ന 15ഓളം പേർ തടയുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും സ്‌ഥാനാർഥിയെ ജാതി പേര് വിളിച്ച് അപമാനിച്ചെന്നുമാണ് കോൺഗ്രസിന്റെ പരാതി.
എന്നാൽ യുഡിഎഫ് ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് സിപിഎം പനമരം ഏരിയ കമ്മിറ്റി പറഞ്ഞു. സംഭവത്തിൽ എൽഡിഎഫിനോ ഡിവൈഎഫ്ഐക്കോ പങ്കില്ല. പരാജയ ഭീതിയിൽ യുഡിഎഫ് ബോധപൂർവം കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ് എന്നും സിപിഎം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിലുണ്ടായ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചാണ് എൽഡിഎഫ് പ്രചാരണം. എന്നാൽ, മതസ്‌പർധ ഉണ്ടാക്കുന്നതിന് ഉൾപ്പടെ വർഗീയ പരാമർശങ്ങളുമായാണ് യുഡിഎഫ് പ്രചാരണം നടത്തുന്നതെന്നും സിപിഎം ആരോപിച്ചു.
Malabar News: ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപണം