കൽപറ്റ: ആവേശകരമായ പ്രചരണത്തിനൊടുവിൽ ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പ് വയനാട്ടിൽ സമാധാന പരമായി അവസാനിച്ചു. ജില്ലയിൽ ഇതുവരെ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. മൂന്ന് മണ്ഡലങ്ങളിലായി 74.98 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മാവോയിസ്‌റ്റ് ഭീഷണിയെ തുടർന്ന് ഒട്ടുമിക്ക ബൂത്തുകളിലും വോട്ടെടുപ്പ് ആറ് മണിയോടെ അവസാനിച്ചു. അന്തിമ കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ ശതമാനത്തിൽ നേരിയ വർധന ഉണ്ടായേക്കാം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 20,429 വർധന ഉണ്ടായിട്ടും പോളിങ്ങിൽ കുറവ് വന്നത് മുന്നണികൾക്ക് ആശങ്കയായി. പല ബൂത്തുകളിലും ഈ സ്‌ഥിതി പ്രകടമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 78.22 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ് നിരക്ക്.
വനമേഖലയിലെ ബൂത്തുകളിൽ കേന്ദ്ര സേനയുടെ സുരക്ഷാ വലയത്തിലാണ് പോളിങ് നടന്നത്. കമ്പളക്കാട് ഗവ. യുപി സ്കൂളിലെ 51ആം ബൂത്തിലെ ഒരു മേശയിൽ ബിജെപി ചിഹ്നം കാണാനിടയായത് പരാതിയെ തുടർന്ന് നീക്കി. രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ നിര തന്നെയാണ് കാണപ്പെട്ടത്. ഉച്ചക്ക് രണ്ട് മണിയോടെ പോളിങ് 50 ശതമാനം കടന്നെങ്കിലും തുടർന്നുള്ള നാല് മണിക്കൂറിൽ മന്ദഗതിയിലായി.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ മൂന്ന് മണ്ഡലങ്ങളിലും പോളിങ് കുറവാണ്. മാനന്തവാടി മണ്ഡലത്തിൽ ഇത്തവണ 76.24 ശതമാനം പേർ വോട്ട് ചെയ്തപ്പോൾ 2016ൽ 77.3 ശതമാനമായിരുന്നു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 74 ശതമാനം പോൾചെയ്തു. കഴിഞ്ഞ തവണ 78.55 ആയിരുന്നു. കൽപറ്റയിൽ 74.17 ശതമാനം. 2016ൽ 78.75. ജില്ലയിൽ ഇത്തവണ മൂന്ന് മണ്ഡലങ്ങളിലും പോളിങ് ശതമാനത്തിൽ പുരുഷൻമാരാണ് കൂടുതൽ.
Also Read: സിപിഎമ്മിന് എത്ര ചോര കുടിച്ചാലും മതിയാകില്ല; മൻസൂറിന്റെ കൊലപാതകത്തിൽ ചെന്നിത്തല