ആലപ്പുഴ: കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയ ഭീതി മൂലം എല്ലായിടത്തും സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ചെന്നിത്തല പറയുന്നു. സംസ്‌ഥാനത്ത് പലയിടത്തും യുഡിഎഫ് പ്രവർത്തകർക്ക് അക്രമങ്ങളും ഭീഷണികളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൊലയാളികളുടെ പാർട്ടിയായ സിപിഎം അക്രമം അവസാനിപ്പിക്കാൻ തയാറാകണം. എത്ര ചോര കുടിച്ചാലും മതിയാകില്ല എന്ന നിലയിലാണ് സിപിഎമ്മിന്റെ അക്രമം വർധിച്ചു വരുന്നത്. കായംകുളത്ത് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു. ഹരിപ്പാട് മണ്ഡലം പ്രസിഡണ്ടിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചു.
അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് പാനൂരിൽ ഉണ്ടായത്. ആന്തൂരിൽ 35 ബൂത്തുകളിൽ ഒരു ബൂത്തിൽ ഒഴികെ എല്ലായിടത്തും മറ്റ് പാർട്ടികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചു. ഇങ്ങനെയാണോ ഒരു ഉത്തരവാദിത്തമുള്ള രാഷ്‌ട്രീയ പ്രസ്‌ഥാനം പ്രവർത്തിക്കേണ്ടത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനിയെങ്കിലും സമാധാന അന്തരീക്ഷം നിലനിർത്താനുള്ള ശ്രമങ്ങൾ സിപിഎം സ്വീകരിക്കണം. സാങ്കേതികമായി അവർ അധികാരത്തിലാണ്. നാട്ടിൽ മനസമാധാനം പുലരണമെന്നും ചെന്നിത്തല പറഞ്ഞു.
Also Read: ലീഗ് പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കസ്‌റ്റഡിയിൽ