കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന ഷിനോസ് എന്നയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുക ആയിരുന്നു. കൊലപ്പെട്ട മൻസൂറിന്റെ അയൽവാസി കൂടിയാണ് ഇയാൾ. സംഘർഷത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവർക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
അതേസമയം, മൻസൂറിന്റെ മൃതദേഹം ഇൻക്വസ്‌റ്റ് ചെയ്യാൻ കണ്ണൂരിൽ നിന്നുള്ള അന്വേഷണ സംഘം ഒൻപത് മണിയോടെ കോഴിക്കോട്ട് എത്തും എന്നാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടം ചെയ്‌ത ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വോട്ടെടുപ്പിന് പിന്നാലെ സിപിഎമ്മുമായി ഉണ്ടായ സംഘർഷത്തിലാണ് ചൊക്ളി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റിരുന്നു. സംഘത്തെ തടയാൻ ശ്രമിച്ച മുഹ്‌സിന്റെ മാതാവിനും അയൽവാസിയായ സ്‌ത്രീക്കും പരിക്കേറ്റിരുന്നു. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്.
ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനെയും ആദ്യം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെയാണ് മൻസൂറിന്റെ മരണം സ്‌ഥിരീകരിച്ചത്.
Also Read: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് നാളെ തുടക്കം