വയനാട്: ഉദ്ദേശിച്ച സ്‌ഥാനാർഥിക്ക് പകരം മറ്റൊരു സ്‌ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്ന പരാതിയെ തുടർന്ന് കൽപ്പറ്റയിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ നിർത്തിവച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ളിക് സ്‌കൂളിലെ 54ആം നമ്പര്‍ ബൂത്തിലെ മെഷീനിലാണ് തകരാര്‍ കണ്ടെത്തിയത്. വോട്ട് വീഴുന്നത് മറ്റൊരു ചിഹ്‌നത്തിൽ ആണെന്നാണ് പരാതിയുയര്‍ന്നത്.
ഒന്നിലധികം പേരുടെ വോട്ടുകള്‍ ഇത്തരത്തില്‍ മറ്റൊരു ചിഹ്‌നത്തിൽ രേഖപ്പെടുത്തിയതായാണ് റിപ്പോർട്. വോട്ട് ചെയ്‌ത ചിഹ്‌നമല്ല വിവി പാറ്റ് സ്ളിപ്പിൽ രേഖപ്പെടുത്തിയത് എന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് ബൂത്തില്‍ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് കളക്റ്ററേറ്റില്‍ നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെത്തി വോട്ടിങ് മെഷീന്‍ പരിശോധിച്ചു. തുടർന്ന് 10 സ്‌ത്രീകളെയും 10 പുരുഷന്‍മാരെയും കൊണ്ട് വോട്ട് ചെയ്യിച്ച് പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
അതേസമയം, പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ച് കമ്പളക്കാട് ഗവ. യുപി സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷാവസ്‌ഥ ഉണ്ടായി. 51ആം നമ്പര്‍ ബൂത്തിലാണ് രാവിലെ 9.45 ഓടെ പ്രശ്‌നമുണ്ടായത്. ബൂത്തില്‍ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീക്കം ചെയ്‌തു.
Also Read: തിരഞ്ഞെടുപ്പ് ജോലിക്കിടെ മദ്യപിച്ചെത്തി; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ