തിരുവനന്തപുരം: യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയുടെ ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്‌മവിശ്വാസം നൽകുന്ന പ്രകടനമാണ് ഇവിടെ കാഴ്‌ചവച്ചത്. തിരുത്തലുകൾ ആവശ്യമെങ്കിൽ വരുത്തും.
അഴിമതിക്ക് എതിരായ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂർണമായും പ്രതിഫലിച്ചില്ല. പ്രാദേശിക പ്രശ്‌നങ്ങളും വ്യക്‌തിപരമായ സ്വാധീനങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത്. ആ വിഷയത്തിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുണ്ട്. കേരളത്തിലെ സർക്കാരിന്റെ മുഴുവൻ സ്വാധീനവും ഉപയോഗിച്ചിട്ടും എൽഡിഎഫിന് 2015ലെ കണക്കിനേക്കാൾ മെച്ചപ്പെടാനായില്ല.
സംസ്‌ഥാന സർക്കാർ നടത്തുന്ന അഴിമതികൾ കേരളത്തിലെ ജനങ്ങൾ വെള്ളപൂശിയെന്ന എൽഡിഎഫിന്റെ നിലപാട് അങ്ങേയറ്റം അപഹാസ്യമാണ്. ഇത് ജനങ്ങളോടുള്ള വേല്ലുവിളിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിൽ ബിജെപിക്ക് സ്‌ഥാനമില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പോടെ വ്യക്‌തമായി. ഏതാനും പോക്കറ്റുകളിൽ മാത്രമാണ് ബിജെപിക്ക് സ്വാധീനം ചെലുത്താൻ കഴിഞ്ഞത്. അവ ഒഴിച്ചു നിർത്തിയാൽ കേരളത്തിൽ ഒരു ചലനവും സൃഷ്‌ടിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. ബിജെപി പൂർണ പരാജയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Also: ബിജെപിയെ തോൽപ്പിക്കാൻ ഇരുമുന്നണികളും ഒന്നായി; ആരോപണവുമായി കെ സുരേന്ദ്രൻ