വാഷിങ്ടൻ: റഷ്യയ്‌ക്ക് താക്കീതുമായി യുഎസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. യുക്രൈനുമായുള്ള യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തി റഷ്യയെ ശിക്ഷിക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
”റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ 50 ദിവസത്തിനുള്ളിൽ ധാരണയിൽ എത്തുന്നില്ലെങ്കിൽ റഷ്യയ്‌ക്കുമേൽ കനത്ത തീരുവകൾ ചുമത്തും. ഞാൻ പല കാര്യങ്ങൾക്കും വ്യാപാരം ഉപയോഗിക്കുന്നു. എന്നാൽ, യുദ്ധങ്ങൾ അവസാനിപ്പിക്കാൻ അത് വളരെ നല്ലതാണ്”- ട്രംപ് പറഞ്ഞു.
എന്നാൽ, തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. പാശ്‌ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ (നോർത്ത് അറ്റ്ലന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സെക്രട്ടറി ജനറൽ മാർക്ക് റട്ടുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് പ്രഖ്യാപനം. നാറ്റോ വഴി യുക്രൈനിന് വ്യോമപ്രതിരോധ പേട്രിയറ്റ് മിസൈൽ അടക്കം നവീന ആയുധങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇതിന്റെ ചിലവ് നാറ്റോ അംഗങ്ങൾ വഹിക്കണമെന്നും വ്യക്‌തമാക്കി.
അതേസമയം, റഷ്യയ്‌ക്കെതിരായ നടപടികളടക്കം സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യാൻ ട്രംപിന്റെ പ്രതിനിധി കെയ്ത്ത് കെലോഗ് യുക്രൈൻ തലസ്‌ഥാനമായ കീവിൽ എത്തി. യുക്രൈൻ സൈനിക, ഇന്റലിജൻസ് മേധാവിമാരുമായി കൂടിക്കാഴ്‌ച നടത്തും. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി ചർച്ച ചെയ്‌ത് വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് യുക്രൈനിന് കൂടുതൽ ആയുധം നൽകാമെന്ന നയം മാറ്റത്തിലേക്ക് ട്രംപ് എത്തിയത്.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്