ന്യൂയോർക്ക്: വിദേശ ധനസഹായം നിർത്തിവെക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ കടുത്ത ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്ര സംഘടന (യുഎൻ). ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്‌ഡ്‌സ് രോഗികളുടെ മരണത്തിന് കാരണമായേക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമാണ് യുഎസ്.
ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, യുഎസിന്റെ വിദേശ സഹായത്തിന്റെ ഭൂരിഭാഗവും മൂന്ന് മാസത്തേക്ക് മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. തീരുമാനം പല രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമാണ് യുഎൻ എയ്‌ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ വിന്നി ബയാനിമ പറയുന്നത്.
”എയ്‌ഡ്‌സ് ദുരിതാശ്വാസ ധനസഹായത്തിന്റെ വലിയൊരു ഭാഗമാണ് ഇല്ലാതായത്. ഈ തുക ലഭിക്കാതിരുന്നാൽ, ചികിൽസ കിട്ടാതെയും മറ്റും ഒട്ടേറെ ആളുകൾ മരിക്കും”- ബയാനിമ പറഞ്ഞു. ഫൗണ്ടേഷൻ ഫോർ എയ്‌ഡ്‌സ് റിസർച്ചിന്റെ വിശകലനം അനുസരിച്ച്, യുഎസിന്റെ തീരുമാനം 20 ദശലക്ഷത്തിലധികം എച്ച്‌ഐവി രോഗികളെയും 2.70 ആരോഗ്യപ്രവർത്തകരെയുമാണ് ബാധിക്കുക. അഞ്ചുവർഷത്തിനുള്ളിൽ മരണങ്ങൾ പത്തിരട്ടിയായി വർധിച്ച് 6.3 ദശലക്ഷം ആകുമെന്നും യുഎൻ എയ്‌ഡ്‌സിന്റെ കണക്കുകൾ ഉദ്ധരിച്ച് ബയാനിമ പറയുന്നു.
ഇതേ കാലയളവിൽ പുതിയ രോഗബാധിതർ 8.7 ദശലക്ഷമായി വധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. പല ആഫ്രിക്കൻ രാജ്യങ്ങളും ഇതിനോടകം കടബാധ്യതകളാൽ വലയുകയാണ്. യുഎസ് സഹായമായിരുന്നു അവരുടെ വലിയ ആശ്വാസം. 1961ൽ സ്‌ഥാപിതമായ യുഎസ് എയ്‌ഡ്‌സിന്റെ വാർഷിക ബജറ്റ് 40 ബില്യൻ ഡോളറിലധികമാണ്. ലോകമെമ്പാടും, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിൽ, വികസനം, ആരോഗ്യം തുടങ്ങിയവയെ പിന്തുണയ്‌ക്കുന്നതിനാണ് പണമുപയോഗിച്ചിരുന്നത്.
Most Read| എഐ യുദ്ധം മുറുകും, മസ്‌കിന്റെ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ നാളെ പുറത്തിറക്കും