വാഷിങ്ടൻ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ, ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയിൽ നിന്നുതന്നെ പ്രതിഷേധം ഉയരുന്നു. ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (എൻസിടിസി) ഡയറക്‌ടർ ജോ കെന്റ് രാജിവെച്ചു.
ഇറാനിലെ ട്രംപ് ഭരണകൂടത്തിന്റെ യുദ്ധത്തെ മനസാക്ഷിയോടെ പിന്തുണയ്‌ക്കാൻ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഇറാൻ നമ്മുടെ രാജ്യത്തിന് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും, ഇസ്രയേലിന്റെയും അതിന്റെ ശക്‌തമായ യുഎസ് ലോബിയുടെയും സമ്മർദ്ദം മൂലമാണ് നമ്മൾ ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്‌തമാണെന്നും ജോ കെന്റ് പറഞ്ഞു.
യുഎസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ഒരു ഏജൻസിയാണ് നാഷണൽ കൗണ്ടർ ടെററിസം സെന്റർ. ഭീകരവാദ ഭീഷണികളെ കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്യുകയും അവ തടയുന്നതിനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ട്രംപ് ഭരണകൂടത്തിന് കീഴിൽ 2025 ജൂലൈയിലാണ് ജോ കെന്റ് എൻസിടിസി ഡയറക്‌ടറായി ചുമതലയേറ്റത്. ഇതിനുമുൻപ് അദ്ദേഹം ഇന്റലിജൻസ് ഡയറക്‌ടർ തുളസി ഗബ്ബാർഡിന്റെ ചീഫ് ഓഫ് സ്‌റ്റാഫ് ആയി പ്രവർത്തിച്ചിരുന്നു. യുഎസ് സൈന്യത്തിൽ സേവനമനുഷ്‌ഠിച്ച അദ്ദേഹം 11 തവണ യുദ്ധമുഖങ്ങളിലും വിന്യസിക്കപ്പെട്ടിട്ടുണ്ട്.
സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം സിഐഎയിൽ പാരാമിലിട്ടറി ഓഫീസറായിരുന്നു. വാഷിങ്ടൻ സ്‌റ്റേറ്റിൽ നിന്ന് കോൺഗ്രസിലേക്ക് രണ്ടുതവണ മൽസരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം, 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































