വാഷിങ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രക്രിയയുടെ നടപടികളിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസിലെ ഇന്ത്യക്കാർ ആശങ്കയിലാണ്. 18,000ത്തോളം ഇന്ത്യക്കാരെയാണ് നടപടി ബാധിക്കുക.
നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) നവംബറിൽ പുറത്തുവിട്ടിരുന്നു. ഇതിൽ 17,940 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ് അധികവും.
ഇവരെ ഇന്ത്യയിലേക്ക് തിരികെ അയച്ചേക്കുമെന്നാണ് സൂചന. തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാൻ വിദേശ സർക്കാകരുകൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ പറഞ്ഞു. അധികൃതരുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി ഐസിഇ ഇന്ത്യയെ സഹകരിക്കാത്തവരുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മടങ്ങിയെത്തുന്ന പൗരൻമാരെ സ്വീകരിക്കുന്നതിൽ രാജ്യങ്ങൾ കാണിക്കുന്ന നിസഹകരണം അടിസ്‌ഥാനമാക്കിയാണ് ഈ തരംതിരിവ്. 15 രാജ്യങ്ങൾ ഈ പട്ടികയിലുണ്ട്. കുടിയേറ്റക്കാരെ പുറത്താക്കാൻ സൈന്യത്തെയും മറ്റ് ആഭ്യന്തര ഏജൻസികളെയും ഉപയോഗിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്‌ടോബറിൽ ചാർട്ടേഡ് വിമാനത്തിൽ യുഎസ് തിരിച്ചയച്ചിരുന്നു. ഇന്ത്യൻ സർക്കാരിന്റെ സഹകരണത്തോടെ 2023-24 സാമ്പത്തികവർഷം 1100ഓളം പേരെ നാടുകടത്തിയെന്നാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ കണക്ക്.
Most Read| പാകിസ്‌ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; എസ് ജയശങ്കർ