വാഷിംഗ്ടൺ: കഞ്ചാവ് നിയമപരമാക്കുന്ന ബില്ലിന് അമേരിക്കയില്‍ ജനപ്രതിനിധി സഭയുടെ അംഗീകാരം. മാരക സ്വഭാവമുള്ള ലഹരി മരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ നീക്കിയ ഐക്യരാഷ്ട്ര സഭാ കമ്മീഷന് തീരുമാനത്തിനു പിന്നാലെയാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ തീരുമാനം.
കഞ്ചാവ് സംബന്ധിച്ച നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഫെഡറല്‍ ഗവണ്മെന്റിനെ തടയുന്നതാണ് മരിജുവാന ഓപ്പര്‍ച്ചുനിറ്റി റീ ഇൻവെസ്റ്റ്മെന്റ് ആന്‍ഡ് എക്സ്പഞ്ചുമെന്റ് (എംഒആര്ഇ) എന്ന ബില്‍. ഐക്യരാഷ്ട്ര സഭയുടെ പുതിയ ഉത്തരവുകൂടി വന്നതോടെ അമേരിക്ക ഇക്കാര്യത്തില്‍ തങ്ങളുടെ നയം വ്യക്തമാക്കുകയായിരുന്നു.
കഞ്ചാവ് ഉല്പാദിപ്പിക്കുന്നതും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാക്കി ഫെഡറല്‍ ഗവണ്മെന്റ് ഇടപെടുന്ന മുന്‍ നിയമങ്ങളെ പുതിയ ബില്‍ അസാധുവാക്കുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം കേസുകളില്‍ വിധിച്ച ശിക്ഷകള്‍ റദ്ദാക്കാനും ഫെഡറല്‍ കേസുകളിലെ ശിക്ഷാനടപടികള്‍ പുനരവലോകനം ചെയ്യാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 222 അംഗങ്ങളും ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടയിലെ അഞ്ച് അംഗങ്ങളുമാണ് ബില്ലിനെ അനുകൂലിച്ചത്. അതേസമയം, റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ 158 അംഗങ്ങളും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ അഞ്ച് അംഗങ്ങളും ബില്ലിനെ എതിര്‍ത്തു. സെനറ്ററില്‍ ഭൂരിപക്ഷമുള്ളത് ട്രംപിന്റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാണ്. അതുകൊണ്ടു തന്നെ സെനറ്റില്‍ ബില്‍ പാസ്സാകുന്ന കാര്യം സംശയമാണ്.
മയക്കുമരുന്നിനെതിരെ എന്ന പേരില്‍ അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ ‘വാര് ഓണ്‍ ഡ്രഗ്സിന്’ ഇരയായവര്‍ക്ക് നിയമ സഹായത്തിനും പുനരധിവാസത്തിനുമുള്ള തുക കണ്ടെത്താന്‍ കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം വില്‍പ്പന നികുതി ഏര്‍പ്പെടുത്തും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കഞ്ചാവ് ഉല്‍പ്പന്നങ്ങളുടെ വിനിമയത്തിന് ലൈസന്‍സ് നല്കാന് സഹായിക്കാനും ഈ തുക ഉപയോഗിക്കുമെന്നുമാണ് ബില്‍ വിശദമാക്കുന്നത്.
National News: കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്കി ഗായകന് ദില്‍ജിത് ദൊസാന്‍ഝ്





































