കഞ്ചാവിന്റെ ഔഷധമൂല്യം ഔദ്യോഗികമായി അംഗീകരിച്ച് ഐക്യരാഷ്‍ട്രസഭ. കഞ്ചാവിന് വേണ്ടത്ര ഔഷധമൂല്യമില്ലെന്ന തെറ്റിധാരണ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ലോക ആരോഗ്യസംഘടന, കമ്മീഷന്‍ ഫോര്‍ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സിന് നല്‍കിയ ശുപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ നടന്ന വോട്ടെടുപ്പിലാണ് തീരുമാനം.
ആയിരക്കണക്കിന് വര്‍ഷങ്ങളായി രോഗചികില്‍സക്ക് ഉപയോഗിക്കുന്ന കഞ്ചാവിനെ ഹെറോയിന്‍ അടക്കമുള്ള അതിമാരകമായ ലഹരി മരുന്നുകളുടെ പട്ടികയില്‍ നിന്ന് മാറ്റിയാണ് ഔഷധഗുണം അംഗീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പില്‍ 52 രാജ്യങ്ങളില്‍ 27 എണ്ണവും കഞ്ചാവിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നിലവില്‍ 50 ഓളം ലോകരാജ്യങ്ങള്‍ കഞ്ചാവിനെ ചികില്‍സക്ക് ഉപയോഗിക്കുന്നുണ്ട്.
കഞ്ചാവിനെ ഗുരുതര ലഹരിമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 1961ലെ തീരുമാനം ശാസ്‌ത്രീയ അടിത്തറയില്ലാത്തതും കൊളോണിയല്‍, വംശീയ മുന്‍വിധികളുടെ അടിസ്‌ഥാനത്തിലും ആയിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ ഡ്രഗ് പോളിസി കണ്‍സോര്‍ഷ്യം എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അന്ന ഫോര്‍ദം പറയുന്നു. കഞ്ചാവ് ഔഷധാവശ്യത്തിനും ചികില്‍സാ ആവശ്യങ്ങളും സാംസ്‌കാരിക ആവശ്യങ്ങള്‍ക്കുമായി നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ജനസമൂഹങ്ങളുടെ അവകാശങ്ങളെയും പാരമ്പര്യങ്ങളെയും ഹനിക്കുന്നതായിരുന്നു 1961ലെ തീരുമാനം. ഈ തീരുമാനം മൂലം രൂപീകരിച്ച നിയമങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ ക്രിമിനലുകളായി കണ്ട് ജയിലില്‍ അടക്കാന്‍ കാരണമായെന്നും അന്ന പറയുന്നു.
കാനഡ, ഉറുഗ്വേ എന്നീ രാജ്യങ്ങളും അമേരിക്കയിലെ 15 സംസ്‌ഥാനങ്ങളും കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മെക്‌സിക്കോയും ലക്‌സംബര്‍ഗും ഉടന്‍ ഇത് അനുവദിക്കും. ബിസി 15 ആം നൂറ്റാണ്ടു മുതല്‍ ചൈനയില്‍ കഞ്ചാവ് ചികില്‍സക്കായി ഉപയോഗിച്ചിരുന്നു. ഇന്ത്യയിലും പൗരാണിക ഈജിപ്റ്റിലും ഗ്രീസിലും കഞ്ചാവ് ഔഷധമായി ഉപയോഗിച്ചിരുന്നു. രാജ്യങ്ങളിലെ നിയമങ്ങളാണ് കഞ്ചാവ് സംബന്ധിച്ച ഇടപാടുകള്‍ക്ക് ബാധകമാവുക. എങ്കിലും ഐക്യരാഷ്‍ട്രസഭാ തീരുമാനം പല രാജ്യങ്ങളുടെയും നയങ്ങളെയും നിയമങ്ങളെയും സ്വാധീനിക്കാറുണ്ട്.