കൊച്ചി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞതായി വിഡി സതീശൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ഉയർത്തിയ വാദത്തെ ശരിവെക്കുന്നതാണ് ഇപി ജയരാജനെതിരായുള്ള നടപടിയെന്നും അദ്ദേഹം വ്യക്‌തമാക്കി. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെന്നും വിഡി സതീശൻ ആരോപിച്ചു.
‘ഇപി ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായും ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചത് പ്രതിപക്ഷമാണ്. അന്ന് മുഖ്യമന്ത്രിയുൾപ്പടെ അത് നിഷേധിച്ചു. ഇപ്പോൾ അത് സത്യമാണെന്ന് തെളിഞ്ഞു. ഇപി ത്യാഗപൂർണമായി ഒഴിഞ്ഞതല്ലല്ലോ. എന്തുകൊണ്ടാണ് ഇപ്പോൾ അങ്ങനെയൊരു തീരുമാനത്തിലേക്ക് സിപിഎം എത്തിയതെന്ന് അറിയില്ല. അത് അവരുടെ ആഭ്യന്തര കാര്യം. പക്ഷേ, അദ്ദേഹത്തിനും സിപിഎമ്മിനും ബിജെപിയുമായി തെറ്റായ ബന്ധമുണ്ടെന്ന് ഉന്നയിക്കപ്പെട്ട ആരോപണം സത്യമാണെന്ന് തെളിഞ്ഞു’- വിഡി സതീശൻ വ്യക്‌തമാക്കി.
‘മുഖ്യമന്ത്രിക്ക് വേണ്ടി കൂടിയാണ് പ്രകാശ് ജാവ്ദേക്കറെ ഇപി കണ്ടതെന്നാണ് ഞങ്ങൾ ആരോപിച്ചത്. ദല്ലാൾ നന്ദകുമാറുമായിട്ടുള്ള ഇപി ജയരാജന്റെ ബന്ധത്തെ കുറിച്ച് മാത്രമാണ് മുഖ്യമന്ത്രി അന്ന് തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരായ കേസുകൾ ദുർബലപ്പെടുത്താൻ വേണ്ടിയായിരുന്നു കൂടിക്കാഴ്‌ച. എന്നാൽ, തിരഞ്ഞെടുപ്പ് കാലത്ത് ഇപിയെ പാർട്ടി സംരക്ഷിച്ചു. അന്ന് പ്രകാശ് ജാവ്ദേക്കറെ കണ്ടാൽ എന്താണ് കുഴപ്പം, ഞാനും കണ്ടിട്ടുണ്ടല്ലോ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ആ ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്’- വിഡി സതീശൻ പറഞ്ഞു.
Most Read| സൗരയൂഥത്തിന് പുറത്ത് ആറ് പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ








































