ന്യൂഡെൽഹി: മാസപ്പടി കേസിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയത്. ഇതോടെ വീണ കേസിൽ പ്രതിയാകും. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു.
ക്രമക്കേട് വ്യക്‌തമായ സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നീക്കം. അതേസമയം, ഏത് കേന്ദ്ര ഏജൻസിയാണ് കേസ് അന്വേഷിക്കുക എന്ന് വ്യക്‌തമല്ല. സിഎംആർഎൽ പലർക്കും പണം നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു. പണം നൽകിയവരുടെ പട്ടികയിൽ പല രാഷ്‌ട്രീയ പാർട്ടികളും നേതാക്കളുമുണ്ടെന്നാണ് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയത്.
എക്‌സാലോജിക്കും സിഎംആർഎലും തമ്മിൽ നടന്ന ഇടപാടിൽ ദുരൂഹതയുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇടപാടിന് പിന്നിൽ അഴിമതിയുണ്ടോയെന്നും ഏജൻസി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കാനാണോ മകൾ വീണാ വിജയന് പണം നൽകിയതെന്നതും കേസിന്റെ ഭാഗമായി അന്വേഷിക്കും.
സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കേന്ദ്ര സർക്കാർ ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എസ്‌എഫ്‌ഐഒ-ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചത്. വീണാ വിജയന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ നൽകിയെന്നാണ് വിവാദം.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ








































