കൊല്ലം: നിലമേല്‍ സ്വദേശിനിയായ വിസ്മയ എന്ന 24കാരിയുടെ മരണത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറുമായ കിരണിന്റെ മൊഴി രേഖപ്പെടുത്തി. വിസ്മയയെ മർദ്ദിച്ചിരുന്നതായി ഇയാൾ മൊഴിയിൽ പറഞ്ഞു. എന്നാൽ മരിക്കുന്നതിന് തലേന്ന് വിസ്മയയെ മർദ്ദിച്ചിട്ടില്ല. വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മർദ്ദനത്തിന്റെ പാട് മുന്‍പുണ്ടായതെന്നും കിരണിന്റെ മൊഴിയിൽ പറയുന്നു.
വിസ്മയ മരിച്ച തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നിലപാടെടുത്തു. തുടർന്ന് എന്റെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയ ശുചിമുറിയിൽ നിന്ന് പുറത്തുവരാതെ ഇരുന്നപ്പോഴാണ് ഞാൻ വാതിൽ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മർദ്ദനത്തിന്റെ പാടുകൾ നേരത്തെ ഉണ്ടായതാണ്. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായത്; കിരൺ പോലീസിനോട് പറഞ്ഞു.
ഇന്നലെ കസ്റ്റഡിയിൽ എടുത്ത കിരണിന്റെ അറസ്റ്റ് അൽപം മുമ്പാണ് രേഖപ്പെടുത്തിയത്. ഗാർഹിക പീഡന നിയമപ്രകാരമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നശേഷം കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. കിരണിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു.
Most Read: ഹിന്ദുബാങ്കിനായുള്ള സംഘ്പരിവാർ നീക്കത്തെ പ്രതിരോധിക്കാൻ ഒരുങ്ങി സിപിഎം