തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുബാങ്കിനായുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ ആരംഭിച്ചതോടെ പ്രതിരോധിക്കാനുറച്ച് സിപിഎം. ഹിന്ദു ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടേയോ വര്‍ഗ ബഹുജന സംഘടനകളുടെയോ പ്രവര്‍ത്തകര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും പാര്‍ട്ടി അനുഭാവികളും അണികളും ഇതില്‍ വഞ്ചിതരാകരുതെന്നും സിപിഎം നിര്‍ദ്ദേശം നല്‍കി.
സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ സെക്രട്ടറിമാര്‍ക്കാണ് ഇക്കാര്യത്തില്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. ഹിന്ദുവിന് മാത്രമായൊരു ബാങ്കും വായ്‌പയും ലക്ഷ്യം വെക്കുന്നത് നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനാണെന്ന് സിപിഎം വിലയിരുത്തി. സംഘ്പരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ഏരിയാ അടിസ്‌ഥാനത്തില്‍ പ്രചാരണം ശക്‌തമാക്കാനാണ് പാര്‍ട്ടി തീരുമാനം.
അതേസമയം ഹിന്ദുബാങ്കുകള്‍ സ്‌ഥാപിക്കാനുള്ള നീക്കത്തിനെതിരെ സംസ്‌ഥാന ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. ‘ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്’ എന്ന മുദ്രാവാക്യവുമായി കേരളത്തിലെ ഓരോ തദ്ദേശ സ്‌ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാനാണ് സംഘ്പരിവാര്‍ നീക്കമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട് പുറത്തു വന്നിരുന്നു.
മിനിസ്ട്രി ഓഫ് കോപ്പറേറ്റീവ് അഫയേഴ്‌സിന് കീഴില്‍ കമ്പനി ആക്‌ട് പ്രകാരം പ്രവർത്തനാനുമതി നേടിയ നിധി ലിമിറ്റഡ് കമ്പനികളുടെ മറവിലാണ് ഇതിനോടകം 100ഓളം കമ്പനികള്‍ ഹിന്ദു ബാങ്കിനായി സംസ്‌ഥാനത്ത് രജിസ്‌റ്റര്‍ ചെയ്‌തത്.
Read Also: മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും