കൊച്ചി: വയനാട്, മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ മരംകൊള്ളയാണ് നടന്നതെന്നും ഉന്നതര്‍ക്ക് അടക്കം സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്‌ഥരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയാണ് മരങ്ങള്‍ മുറിച്ചതെന്നും റവന്യൂ ഉദ്യോഗസ്‌ഥരുടെയും അനുമതി വാങ്ങിയിരുന്നെന്നും വാദിക്കുന്ന പ്രതികൾ മേപ്പാടി ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫിസറുടെ ഒഫന്‍സ് റിപ്പോര്‍ട്ടിൻമേലെടുത്ത കേസ് നിലനില്‍ക്കില്ലെന്നും അവകാശപ്പെടുന്നു.
പ്രതികളില്‍ ഒരാളായ റോജി അഗസ്‌റ്റിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും ഇതിനൊപ്പം പരിഗണിക്കും. നിലവില്‍ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 39 കേസുകളാണ് മൂന്ന് പ്രതികള്‍ക്കുമെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
പ്രതികള്‍ക്കെതിരെ ജൈവ വൈവിധ്യ നിയമം ചുമത്തി വനംവകുപ്പും കേസെടുത്തിട്ടുണ്ട്. അതിനാൽ ജാമ്യം ലഭിക്കല്‍ അത്ര എളുപ്പമാകില്ല. ആദിവാസി ഭൂവുടമകള്‍ ഉൾപ്പടെ ആകെ 67 പേരാണ് വനംവകുപ്പിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ ഭൂവുടമകളില്‍ നിന്നും അനധികൃതമായി മരം വാങ്ങി മുറിച്ചുകടത്തിയ മുഖ്യപ്രതികള്‍ക്ക് എതിരെയാണ് വനംവകുപ്പ് ജൈവവൈവിധ്യ നിയമപ്രകാരം കേസെടുത്തത്.
Most Read: ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ കൃത്യമായി ലഭിക്കുന്നില്ല; ലോകാരോഗ്യ സംഘടന