ജനീവ: ആഗോള വാക്‌സിൻ പങ്കിടൽ പദ്ധതിയിലൂടെ ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ ഡോസുകൾ നൽകാനുള്ള ശ്രമങ്ങൾ വിജയം കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങൾക്ക് ‘കൊവാക്‌സ്‘ പദ്ധതിയിലൂടെ ആവശ്യമായ വാക്‌സിൻ ഡോസുകൾ ലഭ്യമാക്കാൻ കഴിയുന്നില്ലെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്.
ലോകമെമ്പാടും കോവിഡ് വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ വർഷം അവതരിപ്പിച്ച പദ്ധതിയാണ് കൊവാക്‌സ്. സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാക്‌സിൻ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. 131 രാജ്യങ്ങളിലായി അകെ 90 ദശലക്ഷം വാക്‌സിൻ ഡോസുകൾ ഈ പദ്ധതി വഴി വിതരണം ചെയ്‌തതായി ലോകാരോഗ്യ സംഘടനയുടെ മുതിർന്ന ഉപദേഷ്‌ടാവ് ഡോ. ബ്രൂസ് ഐൽവാർഡ് പറഞ്ഞു.
എന്നാൽ ദരിദ്ര രാജ്യങ്ങളിലെ കോവിഡ് വ്യാപനം തടയാൻ ഇത് പര്യാപ്‍തമല്ലെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. പല ആഫ്രിക്കൻ രാജ്യങ്ങളിലും കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകൾ പുറത്തുവന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും അദ്ദേഹം പറയുന്നു.
കോവിഡ് കേസുകളുടെ വർധനവ് തടയാൻ സർക്കാർ ശ്രമങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ സമ്പന്ന രാജ്യങ്ങളുടെ വാക്‌സിൻ ശേഖരണം അവസാനിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റമാഫോസ തിങ്കളാഴ്‌ച ആവശ്യപ്പെട്ടിരുന്നു. വൻകര അടിസ്‌ഥാനത്തിൽ ആഫ്രിക്കയിൽ ഇതുവരെ വിതരണം ചെയ്‌ത 40 ദശലക്ഷം ഡോസുകൾ ആകെ ജനസംഖ്യയുടെ 2 ശതമാനത്തിൽ താഴെ മാത്രമാണെന്ന് റമാഫോസ കൂട്ടിച്ചേർത്തു.
Read Also: രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ശരദ് പവാർ