തൊടുപുഴ: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയായ മുൻ റേഞ്ച് ഓഫിസർ കീഴടങ്ങി. മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ ആണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യം തള്ളിയ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശം നൽകിയിരുന്നു. അടിമാലി മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് റേഞ്ച് ഓഫിസർ ആയിരിക്കെ എട്ട് തേക്ക് മരങ്ങൾ മുറിച്ചു കടത്തിയതിനാണ് കേസ്.
കടത്തിയ തടികൾ ജോജിയുടെ അമ്മയുടെ പേരിലുള്ള സ്‌ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും മോഷണത്തിനുമാണ് വെള്ളത്തൂവൽ പോലീസ് കേസെടുത്തത്. ഈ കേസിൽ ജോജിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. തുടർന്ന്, അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ കീഴടങ്ങാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു.
തിങ്കൾ തൊട്ട് മൂന്ന് ദിവസം 11 മണി മുതൽ 5 മണിവരെ ഹാജരാകാനായിരുന്നു കോടതിയുടെ നിർദ്ദേശം. ഇതേ തുടർന്നാണ് വെള്ളത്തൂവൽ സ്‌റ്റേഷനിൽ ഇന്ന് രാവിലെയെത്തി ജോജി ജോൺ കീഴടങ്ങിയത്. താൻ നിരപരാധി ആണെന്നാണ് ജോജി ജോൺ പറയുന്നത്. പട്ടയം ഉണ്ടെന്ന് റവന്യൂ ഉദ്യോഗസ്‌ഥർ റിപ്പോർട്ട് നൽകിയത് കൊണ്ടാണ് മരം മുറിക്കാൻ അനുമതി നൽകിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി.
അതിനിടെ, ചോദ്യം ചെയ്യലിനോട് ജോജി ജോൺ സഹകരിക്കുന്നുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ആയിരിക്കും ജോജി ജോണിനെ അറസ്‌റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് അന്വേഷണം സംഘം അറിയിച്ചു.
Most Read: ശമ്പളമില്ല; മലബാർ ദേവസ്വം ജീവനക്കാർ വീണ്ടും സമരത്തിലേക്ക്